പശ്ചിമ ബംഗാളില്‍ ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു: കൊലയ്ക്ക് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസെന്ന് ബിജെപി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു. ബിജെപി യൂത്ത് വിംഗ് നേതാവ് മിഥുന്‍ ഘോഷ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആണെന്ന് ബിജെപി ആരോപിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

മിഥുന്‍ ഘോഷിന്റെ ഇറ്റാഹറിലെ വീടിന് മുന്നിലായിരുന്നു സംഭവം. തോക്കുമായി രണ്ടു ബൈക്കുകളില്‍ എത്തിയ അക്രമി സംഘം മിഥുന്‍ ഘോഷിന് നേരെ വെടിവെയ്ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

മിഥുന്‍ ഘോഷിന് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ നിന്ന് നേരത്തെ ഭീഷണിയുണ്ടായിരുന്നതായി ഉത്തര്‍ ദിനാജ്പൂര്‍ ജില്ലാ അദ്ധ്യക്ഷന്‍ ബസുദേബ് സര്‍ക്കാര്‍ പറഞ്ഞു. അതേസമയം ബിജെപിയുടെ ആരോപണം തൃണമൂല്‍ കോണ്‍ഗ്രസ് നിഷേധിച്ചു.