നിര്‍മാണത്തിലിരുന്ന വീട് തകര്‍ന്നുവീണ് അപകടം; ആറ് തൊഴിലാളികളെ രക്ഷപെടുത്തി, നാലുപേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം

കോഴിക്കോട് ചെറുകുളത്തൂര്‍ എസ് വളപ്പില്‍ നിര്‍മാണത്തിലിരുന്ന വീട് തകര്‍ന്നുവീണു. നാല് തൊഴിലാളികള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ ആറ് തൊഴിലാളികളെ രക്ഷപെടുത്തി. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരുടെ പരുക്ക് ഗുരുതരമല്ല എന്നാണ് പ്രാഥമിക വിവരം. വെണ്‍മറയില്‍ അരുണിന്റെ വീടാണ് തകര്‍ന്നുവീണത്. നാട്ടുകാരും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്.

അപകടം ആദ്യമറിഞ്ഞ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്. കൂടുതല്‍ ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ സ്ഥലത്തെത്തുന്നുണ്ട്. നിര്‍മാണം ഏതാണ്ട് പൂര്‍ത്തിയായ കെട്ടിടമാണ് തകര്‍ന്നുവീണത്. തുടര്‍ച്ചയായുള്ള മഴയാണോ ബലക്ഷയം മൂലമാണോ കെട്ടിടം തകരാന്‍ കാരണമായതെന്ന് വ്യക്തമല്ല. മഴയെ തുടര്‍ന്ന് നിര്‍മാണ പ്രവൃത്തി നിലച്ചിരുന്നു. പിന്നീട് വീണ്ടും പണി പുനരാരംഭിക്കുകയായിരുന്നതിനിടയിലാണ് അപകടമുണ്ടായത്. കോണ്‍ക്രീറ്റ് ചുമരുകള്‍ പൊളിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. പൂര്‍ണമായും നിലംപൊത്തിയ നിലയിലാണ് കെട്ടിടം.