വാക്‌സിനേഷൻ: ആദ്യ ദിനത്തിൽ വാക്സീൻ സ്വീകരിച്ചത് 30 ലക്ഷത്തോളം കൗമാരക്കാർ

കൊവിഡ് ഭീഷണി വീണ്ടും ഉയരുമ്പോള്‍ രാജ്യത്ത് കൗമാരക്കാരുടെ കൊവിഡ് വാക്സിനേഷന് തുടക്കമായി. ആദ്യ ദിവസം വാക്സീൻ സ്വീകരിച്ചത് മുപ്പത് ലക്ഷത്തോളം കൗമാരക്കാർ. കൊവിൻ പോർട്ടൽ വഴി നാല്പത്തി നാല് ലക്ഷത്തിലധികം പേരാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തത്. കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ വാക്‌സിനേഷൻ കൗമാരക്കാര്‍ക്ക് വലിയ ആശ്വാസമായി.

ഡൽഹി ഉള്‍പ്പടെയുള്ള നഗരങ്ങളില്‍ രാവിലെ 9 മണി മുതല്‍ വാക്സിനേഷന്‍ തുടങ്ങി. 157 കേന്ദ്രങ്ങളാണ് ഡൽഹിയില്‍ മാത്രം സജ്ജീകരിച്ചിരിക്കുന്നത്. 15 നും 18നും ഇടയിൽ പ്രായമുള്ള പത്ത് കോടിയോളം പേർക്കാണ് ഇന്ന് മുതൽ വാക്സീൻ നൽകി തുടങ്ങിയത്. നാലാഴ്ച്ച ഇടവേളയിൽ കൊവാക്സിൻ ആണ് കുത്തി വെക്കുന്നത്. വാക്സിനേഷന്‍ കേന്ദ്രങ്ങളിൽ നേരിട്ടെത്തിയും രജിസ്ട്രേഷൻ നടത്താം. കൗമാരക്കാർക്ക് വാക്സീൻ നൽകി തുടങ്ങിയതിൽ പ്രധാനമന്ത്രിക്ക് കേന്ദ്ര ആരോഗ്യമന്ത്രി നന്ദി അറിയിച്ചു.

കൗമാരക്കാരിലെ വാക്സിനേഷൻ തുടങ്ങിയ സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്ക് കൂടുതൽ ഡോസ് കൊവാക്സീൻ നൽകുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം, രാജ്യത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണം 1700 ആയി. പ്രതിദിന കൊവിഡ് കേസുകളില്‍ 22 ശതമാനം വർധനയുണ്ടായി. 33750 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചപ്പോള്‍ പോസിറ്റിവിറ്റി നിരക്ക് 3.8 ശതമാനമായി ഉയർന്നു. തെരഞ്ഞടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ വാക്സിനേഷന്‍ നിരക്ക് കൂട്ടാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി.