
കൊച്ചി/ നടിയെ ആക്രമിച്ച കേസില്‍ പൊലീസിന്റെ കണ്ടെത്തലുകളെ മുന്‍ ഡിജിപി ആര്‍ ശ്രീലേഖ ചോദ്യം ചെയ്യുന്നു. ദിലീപിനെതിരെ തെളിവുകള്‍ ഇല്ലാത്തതിനാലാണ് ഗൂഡാലോചന എന്നപേരിൽ കേസ് എടുത്തിരിക്കുന്നത് എന്നാണ് പി ആര്‍ ശ്രീലേഖ പറയുന്നത്. പള്‍സര്‍ സുനി ഇതിനു മുൻപും നടിമാരെ തട്ടിക്കൊണ്ടുപോയി മൊബൈലില്‍ ചിത്രങ്ങള്‍ പകര്‍ത്തി അവരെ ബ്ലാക് മെയില്‍ ചെയ്തു വന്നിരുന്ന ആളാണെന്നും, ദിലീപിന് പങ്കുണ്ടെന്ന് താന്‍ ആദ്യം കരുതിയെന്നും പള്‍സര്‍ സുനി ക്വട്ടേഷന്‍ എടുത്തിരുന്നെങ്കില്‍ ആദ്യമേ അത് തുറന്നുപറയാനുള്ള സാഹചര്യമായിരുന്നെന്നും ശ്രീലേഖ വെളിപ്പെടുത്തുന്നു.തന്റെ ‘സസ്നേഹം ശ്രീലേഖ’ എന്ന യുട്യൂബ് ചാനലിലൂടെയാണ് ശ്രീലേഖയുടെ വെളിപ്പെടുത്തലുകൾ ഉണ്ടായിരിക്കുന്നത്.
ദിലീപിന് കത്തെഴുതിയത് പള്‍സര്‍ സുനിയല്ല. അത് താന്‍ എഴുതിയതല്ലെന്ന് സുനി തന്നെ സമ്മതിച്ചിരുന്നു. ഒരു സഹതടവുകാരനാണ് ആ കത്ത് എഴുതിയത്. ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ കണ്ടതിന് തെളിവില്ല. ഇരുവരും തമ്മിലുള്ള ചിത്രം പൊലീസ് വ്യാജമായി നിര്‍മ്മിച്ചതാണ്. അത് വെറും ഫോട്ടോഷോപ്പാണ്. ഇക്കാര്യം പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെ തന്നോട് വ്യക്തമാക്കിയിരുന്നതാണ്. ശ്രീലേഖ പറയുന്നു.
ശ്രീലേഖ ഐപിഎസ് പറഞ്ഞ വാക്കുകള്‍ ഇങ്ങനെ:
2017 ഫെബ്രുവരി മാസം നടിയെ ആക്രമിച്ച സംഭവം നടന്നത് എല്ലാവര്‍ക്കുമറി യാമല്ലോ. ആ സമയത്ത് ഞാന്‍ ജയില്‍ വകുപ്പ് മേധാവിയായിരുന്നു. ഈ സംഭവത്തി ന്റെ വിശദവിവരങ്ങള്‍ പുറത്തുവരാന്‍ തുടങ്ങിയപ്പോള്‍ ഒരു സംശയവും തോന്നിയി രുന്നില്ല. പ്രതിയായ പള്‍സര്‍ സുനിക്ക് നേരത്തെ മോശമായ പശ്ചാത്തലമുണ്ട്. എറണാകുളത്ത് ഏറെ നാള്‍ ജോലി ചെയ്ത എനിക്കിതറിയാം.
എനിക്ക് വളരെ അടുപ്പമുള്ള രണ്ട് മൂന്ന് നടിമാര്‍ ഇയാളെ കുറിച്ച് എന്നോട് പറഞ്ഞിട്ടുണ്ട്. പല രീതിയിലും ഇയാള്‍ പലതും പറഞ്ഞ് അടുത്തൂകൂടി, ഡ്രൈവര്‍ ആയും മറ്റും പലരുടെയും വിശ്വാസ്യത മുതലെടുക്കുകയായിരുന്നു. ഈ നടിമാരെ പള്‍സര്‍ സുനി തട്ടിക്കൊണ്ടുപോയി ,മൊബൈലില്‍ ചിത്രങ്ങള്‍ പകര്‍ത്തി അവരെ ബ്ലാക് മെയില്‍ ചെയ്ത കാര്യം എന്നോട് പറഞ്ഞിട്ടുള്ളതാണ്.
എന്തുകൊണ്ട് ഇത് പൊലീസില്‍ പറഞ്ഞില്ലെന്നും പരാതിപ്പെട്ടില്ലെന്നും ഒന്ന് രണ്ട് പേരോട് ആ സമയത്ത് തന്നെ ഞാന്‍ ചോദിച്ചിട്ടുണ്ട്. കരിയര്‍ ഓര്‍ത്തും കേസിന് പുറകേ പോകണമെന്നും ഓര്‍ത്ത് പണം കൊടുത്ത് അയാളെ സെറ്റ് ചെയ്തെന്നാണ് അവര്‍ മറുപടിയായി പറഞ്ഞത്. ഇയാളുടെ സ്വഭാവം നേരത്തെ അറിയാമായിരുന്നത് കൊണ്ട് 2017ലെ സംഭവത്തെ കുറിച്ച് എനിക്കൊരു സംശയവുമില്ല. കേസിലെ ആറുപ്രതികളില്‍ നാല് പേരെ നേരത്തെ പിടിച്ചിരുന്നു.
പൊലീസ് പള്‍സര്‍ സുനിയെ കൈകാര്യം ചെയ്തതൊക്കെ എനിക്കോര്‍മയുണ്ട്. അന്വേ ഷണത്തിനിടെ കേസ് തെളിയുന്നതും, പ്രതികള്‍ അറസ്റ്റിലാകുന്നതും ഒക്കെ കണ്ടു. രണ്ടാഴ്ചയോളം പൊലീസ് കസ്റ്റഡിയിലായിരുന്നു പ്രതികള്‍. പള്‍സര്‍ സുനിയെ അന്ന് പൊലീസ് കൈകാര്യം ചെയ്ത രീതി നോക്കിയാല്‍, അയാളെ കൊണ്ട് മറ്റൊരാള്‍ ചെയ്യിച്ചതാണിതൊക്കെ എന്നുണ്ടെങ്കില്‍ അയാളത് പറയുമായിരുന്നു. അപ്പോള്‍ തന്നെ പറയുമായിരുന്നു. അത് എല്ലാ പൊലീസുകാര്‍ക്കും അറിയാമായിരുന്നു. പക്ഷേ അയാളത് പറഞ്ഞില്ല.
ഇവര്‍ ക്വട്ടേഷന്‍ സംഘങ്ങളാണോ എന്നതില്‍ സംശയമുണ്ട്. സ്വയം കാശുണ്ടാക്കാന്‍ സ്വയം തന്നെയാണ് പല കാര്യങ്ങളും ഇവര്‍ മുന്‍പും ചെയ്തിട്ടുള്ളത്. ക്വട്ടേഷന്‍ അല്ല. ഇവര്‍ അറസ്റ്റിലായി മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് ഗൂഡാലോചന വാര്‍ത്ത പുറത്തുവരുന്നത്. ജയിലില്‍ കിടക്കുമ്പോള്‍ സുനിയുടെ സഹതടവുകാരന്‍ ദീലീപിന്റെ സുഹൃത്ത് നാദിര്‍ഷയെ ഫോണില്‍ വിളിച്ചുവെന്നാണ് ആദ്യ കണ്ടെത്തല്‍. ജയിലില്‍ കിടന്ന് ഫോണ്‍ ചെയ്യാന്‍ ഒരിക്കലും കഴിയില്ല. സുനി ഇത് കോടതിയില്‍ പോയപ്പോള്‍ കടത്തിക്കൊണ്ടുവന്നതാണെന്നാണ് സഹതടവുകാരന്‍ പറയുന്നത്.’ഇതിനൊരിക്കലും ഇടയില്ല. ശ്രീലേഖ ഐപിഎസ് പറഞ്ഞു.
നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിന് അറിഞ്ഞോ അറിയാതെയോ പങ്കുണ്ടെന്ന് കരുതുന്നില്ലെന്നാണ് മുൻ ഡിജിപി ആർ. ശ്രീലേഖ യുടെ വെളിപ്പെടുത്തൽ. ദിലീപിന്റെ പെട്ടെന്നുള്ള ഉയർച്ചയിൽ പലർക്കും അസൂയ ഉണ്ടായിരുന്നു. അയാൾ ചെയ്തിരുന്ന പല കാര്യങ്ങളിലും അന്ന് വളരെ ശക്തരായ പലർക്കും എതിർപ്പുണ്ടായിരുന്നു. അത്തരമൊരു സാഹചര്യത്തിൽ ദിലീപിന്റെ പേര് കേസിൽ പറയുമെന്ന് തനിക്ക് തോന്നിയിരുന്നുവെന്നും ശ്രീലേഖ വെളിപ്പെടുത്തുന്നു. പൾസർ സുനിയും ദിലീപും കണ്ടതിന് തെളിവോ രേഖയോ ഇല്ലെന്നും കേസ് നിലനിൽക്കില്ല എന്ന ഘട്ടം വന്നപ്പോൾ യാതൊരു അടിസ്ഥാനവുമില്ലാത്ത വെറും ഊഹാപോഹങ്ങളുമായി എത്തിയ ബാലചന്ദ്രകുമാറിനെപ്പോലുള്ള സാക്ഷികളെക്കൊണ്ട് മാധ്യമങ്ങളുടെ സഹായത്താൽ കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയായിരുന്നു എന്നും ശ്രീലേഖ പറയുന്നു.