മഹാരാഷ്ട്രയിൽ ഏക്നാഥ് ഷിൻഡെ വിശ്വാസം തേടി.

മുംബൈ/ മഹാരാഷ്ട്ര നിയമസഭയിൽ ഭൂരിപക്ഷം തെളിയിച്ച് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ. വോട്ടെടുപ്പ് പൂര്‍ണമായും അവസാനിച്ചിട്ടില്ലെങ്കിലും ഇതിനോടകം 164 എംഎല്‍എമാരുടെ പിന്തുണ ഷിന്‍ഡെ സര്‍ക്കാരിന് ലഭിച്ചു. ഇനിയും ഒരുപക്ഷേ പിന്തുണ വര്‍ധിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.

കേവല ഭൂരിപക്ഷത്തേക്കാൾ 20 വോട്ടുകൾ അധികം ഷിൻഡെക്ക് ലഭിച്ചു. എതിർപക്ഷത്ത് 99 അംഗങ്ങളാണുണ്ടായിരുന്നത്. കഴിഞ്ഞ ദിവസം നടന്ന സ്പീക്കർ തെരഞ്ഞെടുപ്പിൽ ഉദ്ധവ് പക്ഷത്തിന്റെ സ്ഥാനാർഥിക്ക് 107 വോട്ട് ലഭിച്ചിരുന്നു. 288 അംഗ നിയമസഭയിൽ ബി.ജെ.പിക്ക് 106 എം.എൽ.എമാരുണ്ട്. ഒരു ശിവസേന എംഎൽഎയുടെ മരണത്തോടെ ആകെ അംഗസംഖ്യ 287 ആയി. ഇതോടെ വിശ്വാസവോട്ടെടുപ്പ് ജയിക്കാൻ 144 വോട്ടുകളാണ് വേണ്ടിയിരുന്നത്.

39 ശിവസേന വിമതർ അടക്കം 50 പേരുടെ പിന്തുണയുണ്ടെന്നാണ് ഷിൻഡെ വിഭാഗം അവകാശപ്പെട്ടിരുന്നത്. രാവിലെ സഭ സമ്മേളിച്ചതിനു പിറകെയാണ് വോട്ടെടുപ്പ് നടന്നത്. കോണ്‍ഗ്രസ് എം.എൽ.എമാരായ സീഷാൻ സിദ്ദീഖി, വിജയ് വഡേട്ടിവാര്‍ എന്നിവര്‍ സഭയില്‍ എത്തിയിരുന്നില്ല. മുൻ മന്ത്രി അശോക് ചവാൻ വോട്ടെടുപ്പിനു ശേഷമാണ് സഭയിലെത്തിയത്. എൻ.സി.പിയുടെ സംഗറാം ജഗദീപും സഭയിൽ എത്തിയിരുന്നില്ല. ഇവർ നാലുപേരും സ്പീക്കർ തെരഞ്ഞെടുപ്പിനുണ്ടായിരുന്നു.

വിശ്വാസ​വോട്ടെടുപ്പിന് മിനിറ്റുകൾക്ക് മുൻപ് ഉദ്ധവ് പക്ഷത്തെ സന്തോഷ് ബംഗാർ എം.എൽ.എ ഷിൻഡെ പക്ഷത്തേക്ക് കുതിച്ചു. ഇതോടെ ഷിൻഡെക്ക് 40 സേന വിമതരുടെ പിന്തുണ ഉണ്ടായി. ബി.ജെ.പി അംഗം രാഹുൽ നർവാക്കർ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടതോടെ വിശ്വാസവോട്ടെടുപ്പ് ജയിക്കാനാകുമെന്ന് ഉറപ്പിച്ച് തന്നെയാണ് ഷിൻഡെ പക്ഷം.വിപ്പ് ലംഘിച്ചെന്നാരോപിച്ച് ഉദ്ധവ് താക്കറെ പക്ഷത്തെ16 എം.എൽ.എമാരെ സസ്‍പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് ശിവസേന ചീഫ് വിപ്പ് ഭാരത് ഗോഗവാലെ നിയമസഭ സ്പീക്കർക്ക് പരാതി നൽകിയിരുന്നു.

ബഹുജന്‍ വികാസ് അഗാഡി ഷിൻഡെ സര്‍ക്കാരിന് അനുകൂലമായിട്ടാണ് നിലപാട് എടുത്തത്. അപ്രതീക്ഷിത വോട്ടുകളും സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. 99 എംഎല്‍എമാര്‍ ഷിന്‍ഡെ സര്‍ക്കാരിന് എതിരായി വോട്ട് ചെയ്തു. ഷിന്‍ഡെ സര്‍ക്കാരിനുള്ള ഈ വന്‍ പിന്തുണയില്‍ എല്ലാ എംഎല്‍എമാരോടും നന്ദി അറിയിക്കുന്നു. ഷിന്‍ഡെ വിശ്വസ്തനായ ശിവസൈനികനാണ്. ബാലാസാഹേബിന്റെ പ്രത്യയശാസ്ത്രത്തോട് അദ്ദേഹത്തിന് വിശ്വാസമുണ്ടെന്നും ദേവേന്ദ്ര ഫട്‌നാവിസ് പറയുകയുണ്ടായി.

ഇവരെ സസ്‍പെൻഡ് ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. വിപ്പ് ലംഘിച്ച് വോട്ടു ചെയ്ത മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ മകൻ ആദിത്യ താക്കറെയും അയോഗ്യത നടപടികൾ നേരിടേണ്ടിവന്നേക്കും. ബി.ജെ.പി അംഗം രാഹുൽ നർവാക്കർ മഹാരാഷ്ട്ര സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെയാണ് 16 എം.എൽ.എമാരെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ശിവസേനയിലെ വിമതപക്ഷം നോട്ടീസ് നൽകിയത്. സ്പീക്കറായതിനു പിന്നാലെ നർവാക്കർ, മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയെ ശിവസേനയുടെ നിയമസഭ കക്ഷി നേതാവായി തെരഞ്ഞെടുത്തിരുന്നു. ഉദ്ധവിന് തിരിച്ചടി നൽകി ഭാരത് ഗോഗവാലയെ ശിവസേനയുടെ ചീഫ് വിപ്പായും തെരഞ്ഞെടുക്കുകയായിരുന്നു.