ഏറ്റുമാനൂർ- ചിങ്ങവനം ഇരട്ടപ്പാത; സുരക്ഷാ പരിശോധന വൈകുന്നേരം വരെ നീണ്ടു

രാവിലെ 8.30-ന് തുടങ്ങിയ ഏറ്റുമാനൂർ- ചിങ്ങവനം ഇരട്ടപ്പാതയുടെ സുരക്ഷാ പരിശോധന നടപടികൾ വൈകുന്നേറം വരെ നീണ്ടു നിന്നു. പൂജകൾക്ക് ശേഷം രാവിലെ മോട്ടോർ ട്രോളി ഉപയോഗിച്ച് പരിശോധന നടത്തുകയും ചെയ്തു.

ഉച്ചയ്ക്ക് ശേഷം ഒരു എഞ്ചിനും രണ്ടും ബോഗികളും ഉപയോഗിച്ച് തീവണ്ടിയുടെ ട്രെയൽ റൺ നടത്തി. പാറോലിക്കൽ മുതൽ ചിങ്ങവനം വരെയുള്ള മേഖലയിലാണ് 110 കിലോമീറ്റ‍ർ വേ​ഗതയിൽ ട്രയൽ റൺ നടന്നത്.

സുരക്ഷാപരിശോധനയ്ക്ക് മേൽനോട്ടം വഹിക്കുന്നത് റയിൽവേ ചീഫ് സോൺ സേഫ്റ്റി കമ്മീഷണ‍ർ അഭയ് കുമാ‍ർ റായ് ആണ്. മുൻനിശ്ചയിച്ച പോലെ മെയ് 28-ന് തന്നെ പാത കമ്മീഷൻ ചെയ്യാനാകും എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഉച്ചയ്ക്ക് മാധ്യമങ്ങളെ കണ്ട സുരക്ഷാ കമ്മീഷണ‍ർ പറഞ്ഞു.

കോട്ടയത്തെ യാത്രക്ലേശം പരിഹരിക്കപ്പെടുന്നത് ട്രെയിൻ യാത്രക്കാർക്ക് വലിയ രീതിയിൽ ഉപകാരപ്രദമാവും എന്നാണ് പ്രതീക്ഷിക്കുന്നത്. കണ്ണൂർ ജനശതാബ്ദിയും, പരശുറാമും അടക്കം ഈ വഴി കടന്നു പോകുന്ന തീവണ്ടികളുടെ യാത്രാസമയം കുറയുമോ എന്നാണ് എല്ലാവരും ഇപ്പോൾ ഉറ്റുനോക്കികൊണ്ടിരിക്കുന്നത്.