ചികിത്സാപ്പിഴവ് ആരോപിച്ച് ഡോക്ടറുടെ രക്തത്തിന് വേണ്ടി ദാഹിച്ചവര്‍ അത് നേടി, എല്ലാവരെയും രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ക്കാവില്ല

കൊല്ലം:ചികിത്സ പിഴവുണ്ടായി എന്ന മനോവിഷമത്തില്‍ ജീവനൊടുക്കിയ ഡോ.അനൂപ് കൃഷ്ണന്‍ ഏവര്‍ക്കും വേദനയാവുകയാണ്.കാലിലെ വളവ് മാറ്റാന്‍ എത്തിയ പെണ്‍കുട്ടിയുടെ ശസ്ത്രക്രിയ നടന്നത് കഴിഞ്ഞ 23നാണ്.എന്നാല്‍ ശസ്ത്രക്രിയയ്ക്കിടെ കുട്ടി മരിച്ചു.സംഭവത്തില്‍ കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും ചികിത്സ പിഴവ് ആരോപിച്ച് മൃതദേഹവുമായി ആശുപത്രിയുടെ മുന്നില്‍ പ്രതിഷേധിച്ചു.ഇത് പോലീസ് തടഞ്ഞു.സംഭവത്തില്‍ അന്വേഷണം നടക്കവെയാണ് ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തിയത്.പെണ്‍കുട്ടിയെ ചികിത്സിച്ച ‘അനൂപ് ഓര്‍ത്തോ കെയര്‍’ ആശുപത്രിയുടെ ഉടമ കൂടിയായിരുന്നു മരിച്ച ഡോക്ടര്‍ അനൂപ് കൃഷ്ണന്‍.ഇപ്പോള്‍ അനൂപിനെ കുറിച്ചും മരണ വാര്‍ത്തയെ കുറിച്ചും മറ്റൊരു ഡോക്ടറായ പി കെ സുനില്‍ സോഷ്യല്‍ മീഡിയകളില്‍ പങ്കുവെച്ച കുറിപ്പ് ഏറെ ശ്രദ്ധേയമാവുകയാണ്.തനിക്ക് അനൂപിനെ നേരിട്ട് പരിചയം ഇല്ലെന്നും എന്നാല്‍ അദ്ദേഹത്തിന്റെ മരണ വാര്‍ത്ത തന്റെ ഉള്ളുലയ്ക്കുകയാണെന്നും ശ്രദ്ധേയനായ ഒരു ഓര്‍ത്തോ സര്‍ജനായി പേരെടുത്ത അദ്ദേഹം അര്‍ഹിച്ചിരുന്നത് ഇത്തരം ഒരു അന്ത്യം ആയിരുന്നില്ലെന്നും ഡോക്ടര്‍ സുനില്‍ പറയുന്നു.

ഫേസ്ബുക്ക് കുറിപ്പ്,’ആദരാഞ്ജലികള്‍ പ്രിയപ്പെട്ട അനൂപ്..നേരിട്ട് പരിചയമില്ലെങ്കിലും താങ്കളുടെ ആത്മഹത്യ എന്റെ ഉള്ളുലയ്ക്കുന്നുണ്ട്.ഇത്രയ്ക്ക് മനക്കട്ടിയില്ലാതായിപ്പോയല്ലോ…ഒരു ഡോക്ടറാവുമ്‌ബോള്‍ അല്‍പ്പം കൂടി ആത്മസംയമനം പാലിക്കണമായിരുന്നു എന്നൊക്കെയുളള കമന്റുകള്‍ പലയിടത്തും കണ്ടു.താങ്കള്‍ കടന്നുപോന്ന സംഘര്‍ഷങ്ങള്‍ ഓര്‍ക്കുമ്‌ബോള്‍ അത്തരം വാക്കുകള്‍ പൊള്ളയാവുന്നു.കൊല്ലത്ത് അനൂപ് ഓര്‍ത്തോ കെയര്‍ എന്ന ആതുരാലയം പടുത്തുയര്‍ത്തി ശ്രദ്ധേയനായ ഒരു ഓര്‍ത്തോ സര്‍ജനായി പേരെടുത്ത താങ്കള്‍ അര്‍ഹിച്ചിരുന്നത് ഇത്തരം ഒരു അന്ത്യം ആയിരുന്നില്ല.ജന്മനാ കാലിനു വളവുണ്ടായിരുന്ന ഏഴു വയസ്സുകാരിയുടെ സര്‍ജറി ഡോ.അനൂപ് ഏറ്റെടുത്തത് പൈസയോടുള്ള ആര്‍ത്തി കൊണ്ടായിരുന്നില്ല.ഹൃദയത്തിന് തകരാര്‍ ഉണ്ടായിരുന്ന ആ കുട്ടിയെ നിരവധി ആശുപത്രികള്‍ കയ്യൊഴിഞ്ഞപ്പോഴും അവരുടെ ദൈന്യത കണ്ടറിഞ്ഞ്,മുതിര്‍ന്ന് കഴിഞ്ഞാല്‍ ഇത്തരം സര്‍ജറി വേണ്ടത്ര ഫലവത്താകില്ല എന്നതും കണക്കിലെടുത്ത് അദ്ദേഹം എടുത്ത തീരുമാനത്തിന് പിന്തുണയാകാന്‍ അനസ്‌തെറ്റിസ്റ്റ് കൂടെയായ സഹധര്‍മ്മിണിയും കൂടെയുണ്ടായിരുന്നു.ശസ്ത്രക്രിയയ്ക്ക് നിരക്കില്‍ ഇളവുകള്‍ നല്‍കിയിരുന്നു എന്ന് ചില സുഹൃത്തുക്കള്‍ പറഞ്ഞറിയുന്നു.

പക്ഷേ ഓപ്പറേഷന് ശേഷം വെന്‍ട്രിക്കുലാര്‍ ഫിബ്രില്ലേഷന്‍ എന്ന ഹൃദയത്തിന്റെ മിടിപ്പിലുണ്ടാകുന്ന അനിയന്ത്രിതമായ താളം തെറ്റലും ഹൃദയസ്തംഭനവും നിമിത്തം ആ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായില്ല.തുടര്‍ന്ന് സംഘര്‍ഷഭരിതമായ ദിനങ്ങള്‍.വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടേയും ബന്ധുക്കളുടേയും പ്രതിഷേധം..മാധ്യമങ്ങളിലെ കീറിമുറിക്കല്‍..സോഷ്യല്‍ മീഡിയ വഴിയുള്ള ക്രൂരമായ കുറ്റപ്പെടുത്തലുകള്‍…ചികിത്സാപ്പിഴവ് ആരോപിച്ച് ഡോക്ടറുടെ രക്തത്തിന് വേണ്ടി ദാഹിച്ചവര്‍ അത് നേടി.താന്‍ സഹായിക്കാമെന്നോര്‍ത്ത ആ കുഞ്ഞിനോടൊപ്പം ആ ഡോക്ടറും യാത്രയാവുന്നു.ഒരു ജീവനും പകരമാവില്ല മറ്റൊന്ന്..ഇനിയും ഗുരുതരമായ അസുഖങ്ങള്‍ക്ക് ചികിത്സയും സര്‍ജറിയും ധാരാളം പേര്‍ക്ക് ആവശ്യമായി വരും.എല്ലാവരേയും രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് കഴിയുകയുമില്ല. മരണത്തെ തോല്‍പ്പിക്കാനുള്ള മാന്ത്രികദണ്ഡ് ഉള്ളവരല്ല ആരും.തങ്ങളുടെ കഴിവുകള്‍ക്കും കണക്കുകൂട്ടലുകള്‍ക്കും അപ്പുറത്ത് ഒരു രോഗിയുടെ ജീവന്‍ നഷ്ടപ്പെടുമ്‌ബോള്‍ ആ ബന്ധുമിത്രാദികള്‍ക്കൊപ്പം ഏറ്റവുമധികം ദുഃഖിക്കുക ആ ഡോക്ടര്‍ തന്നെയാവും.പക്ഷേ അതിന് തങ്ങളുടെ ജീവന്‍ വിലയായി കൊടുക്കാന്‍ ഇടവരാതിരിക്കട്ടെ ഇനിയൊരാള്‍ക്കും.ഡോക്ടര്‍മാരായ സഹപ്രവര്‍ത്തകരോട് ഒരഭ്യര്‍ത്ഥനയുള്ളത് ഇത്തരം സന്ദര്‍ഭങ്ങളില്‍ പരസ്പരം താങ്ങാവുക എന്നതാണ്.പുറമേക്ക് ശാന്തമെന്ന് തോന്നിയേക്കാമെങ്കിലും അവരുടെ ഉള്ളില്‍ ദു:ഖത്തിന്റെ കടലിരമ്ബുന്നുണ്ടാവും.ആ കുഞ്ഞു മോള്‍ക്കും ആ മോളുടെ വൈകല്യം തീര്‍ക്കാനിറങ്ങിത്തിരിച്ച ഡോക്ടര്‍ക്കും ആദരാഞ്ജലികള്‍.’