പെറ്റമ്മ ഏഴാം വയസ്സില്‍ ഉപേക്ഷിച്ചു പോയപ്പോള്‍ തണലായത് രണ്ടാനമ്മ

അച്ഛന്‍ ജോലി നിര്‍ത്തി മദ്യപാനത്തിന് അടിമയായപ്പോള്‍ ഞങ്ങളെ പരിപാലിക്കുന്നത് നിര്‍ത്തിയപ്പോള്‍ അവര്‍ ഒരു പാചകക്കാരിയുടെ ജോലി ഏറ്റെടുത്തു. തുടക്കത്തില്‍ അവര്‍ക്ക് ശമ്പളമായി കിട്ടിയിരുന്നത് കുറച്ച് ചാക്ക് അരിയായിരുന്നു. ദാരിദ്ര്യത്തിനിടയിലും അവള്‍ ഞങ്ങളെ സ്‌കൂളില്‍ ചേര്‍ത്തു. അവിടെ ഞങ്ങള്‍ക്ക് സൗജന്യ വിദ്യാഭ്യാസവും ഭക്ഷണവും നല്‍കി. ഇന്ന് തന്റെ പോറ്റമ്മയുടെ ജീവിതം തിരിച്ചുപിടിക്കാനുള്ള പരിശ്രമത്തിലാണ് ആ പെണ്‍കുട്ടി. ലത്തീഫ എന്ന യുവതിയാണ് തന്റെ ജീവിതത്തിന്റെ കണ്ണീരുപ്പും മധുരവുമെല്ലാം ഹ്യൂമന്‍സ് ഓഫ് ബോംബെ എന്ന ഫെയ്‌സ്ബുക് പേജിലൂടെ പങ്കുവച്ചിരിക്കുന്നത്.

ഹ്യൂമന്‍സ് ഓഫ് ബോംബെ പേജില്‍ പങ്കുവച്ച കുറിപ്പ് വായിക്കാം;

‘എന്റെ ഏഴാം വയസ്സിലാണ് അച്ഛന്‍ രണ്ടാമത് വിവാഹം കഴിച്ചതായി അറിഞ്ഞത്. എന്നെ പ്രസവിച്ച അമ്മ എന്നെയും അച്ഛനെയും ഉപേക്ഷിച്ചു പോയിരുന്നു. എനിക്ക് അന്ന് ഒരു കാര്യത്തിലും ഉറപ്പില്ലായിരുന്നു. മാത്രമല്ല, രണ്ടാനമ്മയോടൊപ്പം എങ്ങനെ ജീവിക്കുമെന്ന് അറിയില്ലായിരുന്നു. അവര്‍ക്ക് സ്വന്തമായി രണ്ട് പെണ്‍മക്കളുണ്ടായിരുന്നു. പക്ഷെ, ഞാന്‍ വിചാരിച്ചതില്‍ നിന്ന് വ്യത്യസ്തമായിരുന്നു കാര്യങ്ങള്‍.

രണ്ടനമ്മ എന്റെ സ്വന്തം അമ്മയേക്കാള്‍ കൂടുതല്‍ സ്‌നേഹവും കരുതലും ശ്രദ്ധയും എനിക്ക് നല്‍കി. ഞാന്‍ അവരുടെ രക്തത്തില്‍ പിറന്ന പോലെ അവരെന്നോട് പെരുമാറി. ഒന്നിലും ഒരു കുറവും വരുത്തിയില്ല. സ്വന്തം പെണ്‍മക്കള്‍ക്ക് നല്‍കിയതെല്ലാം അവര്‍ എനിക്കും നല്‍കി. എന്റെ ഭക്ഷണവും ആരോഗ്യവും വിദ്യാഭ്യാസകാര്യവുമൊക്കെ അവര്‍ ശ്രദ്ധിച്ചു. എന്റെ അച്ഛന്‍ മദ്യപാനം തുടങ്ങി ഞങ്ങളെ പരിപാലിക്കുന്നത് നിര്‍ത്തിയപ്പോള്‍ അവര്‍ ഒരു പാചകക്കാരിയുടെ ജോലി ഏറ്റെടുത്തു. തുടക്കത്തില്‍ അവര്‍ക്ക് ശമ്പളമായി കിട്ടിയിരുന്നത് കുറച്ച് ചാക്ക് അരിയായിരുന്നു. ദാരിദ്ര്യത്തിനിടയിലും അവള്‍ ഞങ്ങളെ സ്‌കൂളില്‍ ചേര്‍ത്തു. അവിടെ ഞങ്ങള്‍ക്ക് സൗജന്യ വിദ്യാഭ്യാസവും ഭക്ഷണവും നല്‍കി.

ഒരു മാസം 6000 രൂപ വരുമാനം കിട്ടിത്തുടങ്ങിയപ്പോള്‍ അതില്‍ ഭൂരിഭാഗവും ഞങ്ങളുടെ ഭാവിയ്ക്ക് വേണ്ടി കരുതിവച്ചു. പന്ത്രണ്ടാം ക്ലാസ് വരെ ഞാന്‍ ആ സ്‌കൂളില്‍ പഠനം തുടര്‍ന്നു. പിന്നീട് ഹൈദരാബാദിലെ ഒരു കോള്‍സെന്ററില്‍ ജോലി ലഭിച്ചു. ഞാന്‍ അവിടേക്ക് താമസം മാറി. എന്റെ വരുമാനത്തിന്റെ ഭൂരിഭാഗവും വീട്ടിലേക്ക് അയച്ചു. അവരും എന്റെ സഹോദരിമാരും നല്ല ജീവിതം നയിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു.

എന്നാല്‍ കുറച്ചു മാസങ്ങള്‍ക്ക് ശേഷം എനിക്ക് പിത്തസഞ്ചിയില്‍ ഒരു ശസ്ത്രക്രിയ ആവശ്യമായിവന്നു. എന്റെ ജോലി വഴി ലഭിച്ച ഇന്‍ഷുറന്‍സ് ഉണ്ടായിരുന്നു. ചിലവിന്റെ പകുതിയും ഇന്‍ഷൂറന്‍സ് തുക വഹിക്കുമായിരുന്നു. പക്ഷെ, ഒരു 40,000 രൂപ കൂടി അന്ന് ആവശ്യമായി വന്നു. എന്തുചെയ്യണമെന്ന് അറിയില്ല, ഞാന്‍ ശരിക്കും ടെന്‍ഷനില്‍ ആയിരുന്നു. അപ്പോഴാണ് സഹായവുമായി എന്റെ രണ്ടാനമ്മ മുന്നോട്ടുവന്നത്. എന്റെ സഹോദരിമാര്‍ക്ക് വേണ്ടി അവര്‍ കരുതിയ പണം മുഴുവന്‍ എനിക്ക് വേണ്ടി ചിലവാക്കി. അവരുടെ യഥാര്‍ത്ഥ മൂല്യം ഞാന്‍ തിരിച്ചറിഞ്ഞപ്പോഴാണ്.

പക്ഷേ, ജീവിതം വീണ്ടും മോശമായി. കുറച്ച് മാസങ്ങള്‍ക്ക് ശേഷം, എന്റെ രണ്ടാനമ്മയ്ക്ക് ഒരു വയറുവേദന പിടിപെട്ടു. കഠിനമായ ജോലി ചെയ്യുന്നതുകൊണ്ടാകാം വേദന എന്ന് ഡോക്ടര്‍ പറഞ്ഞു. ഒരു വേദനസംഹാരി നല്‍കി വിശ്രമിക്കാന്‍ പറഞ്ഞു. പക്ഷേ, അതുകൊണ്ടൊന്നും രോഗം മെച്ചപ്പെട്ടില്ല. ഞങ്ങള്‍ മറ്റൊരു ഡോക്ടറുടെ അടുത്തു ചെന്നപ്പോള്‍, അമ്മയുടെ സുഷുമ്നാ നാഡിയില്‍ ട്യൂമര്‍ ഉണ്ടെന്ന് കണ്ടെത്തി. അതവരെ പതിയെ കൊന്നു കൊണ്ടിരിക്കുകയായിരുന്നു. ലക്ഷങ്ങള്‍ ചിലവാകുന്ന ശസ്ത്രക്രിയ മാത്രമാണ് ഇനി ഏക ആശ്രയം.

അവര്‍ ചെന്നൈയിലെ ഒരു ആശുപത്രിയില്‍ ചികിത്സതേടി. ചികിത്സയ്ക്കായി ഞങ്ങള്‍ക്ക് ആഭരണങ്ങള്‍ വില്‍ക്കേണ്ടി വന്നു. കൂടാതെ സുഹൃത്തുക്കളില്‍ നിന്ന് പണം കടം വാങ്ങി. എന്നിട്ടും ശസ്ത്രക്രിയയ്ക്ക് ആവശ്യമായ പണം കണ്ടെത്താനായില്ല. ഞാനും എന്റെ സഹോദരിമാരും പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും ഒന്നും ശരിയാവുന്നില്ല. സഹായം ചോദിക്കാന്‍ ഞങ്ങള്‍ക്ക് മറ്റാരുമില്ല, പക്ഷേ ഞങ്ങളുടെ അമ്മയെ രക്ഷിക്കാന്‍ ഞങ്ങള്‍ എന്തുംചെയ്യും.

ഞങ്ങള്‍ കഷ്ടപ്പെടുന്നത് അമ്മ കാണുമ്പോള്‍ പറയും; എന്റെ ചികിത്സയ്ക്കായി പണം ചിലവഴിക്കരുത് ലത്തീഫ. പകരം, നിങ്ങളുടെ ജീവിതത്തിനുവേണ്ടി നിക്ഷേപിക്കൂ. എന്നാല്‍ അവരില്ലാതെ ഞാന്‍ ഇത്രയും ദൂരം വരില്ലെന്നും, അവരില്ലാതെ ഞങ്ങള്‍ക്കൊരു ജീവിതവുമില്ലെന്നും അവര്‍ അറിയണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു