മനുഷ്യാവകാശ കമ്മീഷൻ്റെ ഉത്തരവ് നടപ്പാക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ്

ടി.സി. വാങ്ങുന്നവർക്ക് ട്യൂഷൻ ഫീസ് മടക്കി നൽകാൻ കഴിയില്ലെന്ന കോളേജുകളുടെ നിലപാട് തെറ്റാണെന്ന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻ്റണി ഡൊമിനിക്കിൻ്റെ ഉത്തരവ് നടപ്പാക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ് , സർക്കാർ ഉത്തരവ് പുറത്തിറക്കി. കീം പരീക്ഷയിൽ ജയിച്ച് സ്പോട്ട് അഡ്മിഷൻ വഴി പ്രവേശനത്തിൻെറ അവസാന ദിവസം മറ്റൊരു കോളേജിൽ പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്ക്, അവർ മുമ്പ് പ്രവേശനം നേടിയ കോളേജിൽ അടച്ച ട്യൂഷൻ ഫീസ് ഉൾപ്പെടെയുള്ള മുഴുവൻ ഫീസും മടക്കി നൽകാൻ സർക്കാർ ഉത്തരവായി.

തിരുവനന്തപുരം എൽ ബി എസ് കോളേജിൽ പ്രവേശനം ലഭിച്ച വിദ്യാർത്ഥിനിക്ക് ബാർട്ടൻ ഹിൽ ഗവ.എഞ്ചിനീയറിംഗ് കോളേജിൽ സ്പോട്ട് അഡ്മിഷൻ വഴി പ്രവേശനം ലഭിച്ചപ്പോൾ ട്യൂഷൻ ഫീസായി അടച്ച 35000 രൂപ മടക്കി നൽകില്ലെന്ന എൽ.ബി.എസ് കോളേജിൻ്റെ നിലപാട് ചോദ്യം ചെയ്ത് സമർപ്പിച്ച പരാതിയിലാണ് ട്യൂഷൻ ഫീസ് മടക്കി നൽകാൻ ജസ്റ്റിസ് ആൻ്റണി ഡൊമിനിക്ക് ഉത്തരവിട്ടത്.

സ്പോട്ട് അഡ്മിഷനിൽ പുതിയ കോളേജിൽ പ്രവേശനം നേടിയതിൻ്റെ പിറ്റേന്ന് തന്നെ വിദ്യാർത്ഥികൾ ആദ്യം പ്രവേശനം നേടിയ കോളേജിൽ ടി.സിക്ക് അപേക്ഷിക്കണമെന്ന് സർക്കാർ ഉത്തരവിൽ പറയുന്നു. പ്രവേശന നടപടികൾ അവസാനിച്ച ശേഷം ടി.സി. വാങ്ങുന്നവർക്ക് ട്യൂഷൻ ഫീസ് മടക്കി നൽകേണ്ടതില്ലെന്നാണ് ഇപ്പോഴത്തെ നിയമം. സ്പോട്ട് അഡ്മിഷൻ പ്രക്രിയയിൽ പങ്കെടുക്കുന്ന കോളേജുകൾക്കാണ് ഈ ഉത്തരവ് ബാധകം.