കേരളത്തില്‍ കനത്ത മഴ; 9 ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം. മാന്‍ഡസ് ചുഴലിക്കാറ്റ് മൂലം കേരളത്തിലും മഴ ശക്തമായി തുടരുന്നു. കാലവസ്ഥ കേന്ദ്രം നല്‍കുന്ന അറിയിപ്പ് പ്രകാരം അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തില്‍ ഒമ്പത് ജില്ലകളില്‍ മഴ ശക്തമായി തുടരുമെന്നാണ് പറയുന്നത്. കാലവസ്ഥാ നിരീക്ഷണ കേന്ദ്രം ഞായറാഴ്ച രാത്രി ഏഴ് മണിക്ക് പുറത്തിറക്കിയ അറിയിപ്പ് പ്രകാരം അടുത്ത 3 മണിക്കൂറില്‍ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടു കൂടിയ മഴയ്ക്കാണ് സാധ്യത.

ഇതിനൊപ്പം മണിക്കൂറില്‍ 40 കീമി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. തലസ്ഥാനമടക്കമുള്ള അഞ്ച് ജില്ലകളില്‍ കാര്യമായ മഴയ്ക്ക് സാധ്യതയില്ലെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. അതിനിടെ കനത്ത മഴയില്‍ ഇരിങ്ങാലക്കുട കല്ലടയില്‍ മതില്‍ ഇടിഞ്ഞ് വീണു. കോട്ട പടി സതീഷിന്റെ മതിലാണ് പൂര്‍ണ്ണമായും തകര്‍ന്ന് വീണത്. കാന നിര്‍മ്മാണത്തിനായി മതിലിനോട് ചേര്‍ന്ന് മണ്ണ് നീക്കം ചെയ്തിരുന്നു. കനത്ത മഴയില്‍ മതില്‍ തകര്‍ന്ന് വീഴുകയായിരുന്നു.

മാന്‍ഡസ് പ്രഭാവത്തില്‍ കേരളത്തില്‍ ഈ മാസം 13 വരെ മഴക്ക് സാധ്യതയെന്ന് നേരത്തെ കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു. തമിഴ്‌നാട്ടില്‍ കര തൊട്ട മാന്‍ഡസ് ചുഴലിക്കാറ്റ് ദുര്‍ബലമായി ചക്രവാത ചുഴിയായി മാറിയതിന്റെ ഫലമായാണ് കേരളത്തില്‍ മഴ കനക്കുന്നത്. ചക്രവാതചുഴി വടക്കന്‍ കേരള കര്‍ണാടക തീരം വഴി തെക്ക് കിഴക്കന്‍ അറബികടലില്‍ പ്രവേശിച്ച് ഡിസംബര്‍ 13 ഓടെ ന്യുന മര്‍ദ്ദമായി ശക്തി പ്രാപിച്ച് ഇന്ത്യന്‍ തീരത്ത് നിന്ന് അകന്നു പോകാനാണ് സാധ്യത. കേരളത്തില്‍ ഡിസംബര്‍ 11 മുതല്‍ 13 വരെ മഴക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചത്.