പോലീസുകാര്‍ക്കും കുടുംബത്തിനും ഇന്‍ഷുറന്‍സ് പരിരക്ഷ; പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

കേരള പോലീസ് ഹൗസിങ് സഹകരണസംഘം അതിലെ അംഗങ്ങള്‍ക്കും അവരുടെ ആശ്രിതര്‍ക്കും വേണ്ടി ആരംഭിക്കുന്ന കെയര്‍ പ്ലസ് എന്ന ചികിത്സാസഹായ പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. ഒരു ഇന്‍ഷുറന്‍സ് കമ്പനിയെയും ആശ്രയിക്കാതെ പോലീസ് ഉദ്യോഗസ്ഥര്‍ക്കും അവരുടെ ജീവിതപങ്കാളിക്കും കുട്ടികള്‍ക്കും വര്‍ഷംതോറും മൂന്നു ലക്ഷം രൂപയുടെ ചികിത്സാസംരക്ഷണം ഉറപ്പാക്കുന്ന ഈ പദ്ധതി കേരളത്തിലെ മുഴുവന്‍ പോലീസ് സേനാംഗങ്ങള്‍ക്കും ഏറെ ഉപകാരപ്രദമാവും എന്ന കാര്യം ഉറപ്പാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സമരമുഖങ്ങളിലും മറ്റും ഈ കോവിഡ് കാലത്ത് കാര്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ സാധിക്കാതെ പണിയെടുക്കേണ്ടി വരുന്നവരാണ് പോലീസുകാര്‍. മഴയും വെയിലും നോക്കാതെ ജോലി ചെയ്യുമ്പോള്‍ ഉണ്ടാകുന്ന രോഗങ്ങള്‍ക്കു കൃത്യസമയത്ത് ചികിത്സ സ്വീകരിക്കാന്‍ പോലും ജോലിയുടെ സ്വഭാവം കാരണം പലര്‍ക്കും സാധിക്കാറില്ല. അതിനാല്‍ കര്‍മ്മനിരതരായ സേനാംഗങ്ങള്‍ തങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനായി ഒരു പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നു എന്നത് സന്തോഷം നല്‍കുന്ന കാര്യമാണ്. സംഘാംഗങ്ങള്‍ക്കായി 2009ല്‍ ആരംഭിച്ച കെയര്‍ എന്ന പദ്ധതിയുടെ തുടര്‍ച്ചയായാണ് ഈ പദ്ധതിയും നടപ്പിലാക്കുന്നത്.
പോലീസ് സഹകരണ സംഘം ആവിഷ്‌കരിക്കുന്ന ക്ഷേമ പദ്ധതികളും ഇതുപോലുള്ള സംരക്ഷണ പദ്ധതികളും തീര്‍ത്തും അഭിനന്ദനാര്‍ഹമാണ്. ഇത്തരത്തില്‍ കൂടുതല്‍ പദ്ധതികളും ക്ഷേമ പ്രവര്‍ത്തനങ്ങളും നടത്താന്‍ സാധിക്കട്ടെ എന്ന് ആശംസിക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.