ഹമാസ് നേതാവ് ഇസ്മായിൽ ഹനിയയുടെ മക്കളും പേരക്കുട്ടികളും കൊല്ലപ്പെട്ടു

ഹമാസ് നേതാവ് ഇസ്മായിൽ ഹനിയയുടെ മക്കളും പേരകുട്ടികളും ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. മൂന്ന് ആൺമക്കളും രണ്ട് പേരക്കുട്ടികളും ബുധനാഴ്ച ഗാസയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി പലസ്തീൻ ഇസ്ലാമിസ്റ്റ് ഗ്രൂപ്പും ഹനിയയുടെ കുടുംബവും അറിയിച്ചു. മക്കളായ ഹസെം, അമീർ, മുഹമ്മദ് എന്നിവർ ഓടിച്ചിരുന്ന കാറിനുനേരെ ഗാസയിലെ അൽ-ഷാതി ക്യാമ്പിൽ വെച്ച് ബോംബാക്രമണം ഉണ്ടാകുകയായിരുന്നു.

ഹനിയയുടെ രണ്ട് പേരക്കുട്ടികളും ആക്രമണത്തിൽ കൊല്ലപ്പെടുകയും മൂന്നാമതൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തതായി ഹമാസ് മാധ്യമങ്ങൾ അറിയിച്ചു. എന്റെ മക്കളുടെ രക്തം നമ്മുടെ ജനങ്ങളുടെ രക്തത്തെക്കാൾ വേദനാജനകമല്ലെന്ന് ഖത്തറിൽ താമസിക്കുന്ന ഹനിയ പറഞ്ഞു. ഗാസ മുനമ്പിൽ ഇസ്രയേലുമായുള്ള യുദ്ധം വീണ്ടും രൂക്ഷമായപ്പോൾ ഹമാസിന്റെ അന്താരാഷ്ട്ര നയതന്ത്രത്തിന്റെ കർക്കശമായ മുഖമായിരുന്നു ഹനിയ. ഇസ്രായേൽ അക്രമണത്തിൽ ഹനിയയുടെ 60ഓളം കുടുംബാംഗങ്ങൾ ഇതുവരെയായി കൊല്ലപ്പെട്ടിട്ടുണ്ട്. ഹനിയയുടെ മക്കൾ ഹമാസിന്റെ സായുധ സേനാംഗങ്ങളാണെന്ന് ഇസ്രയേൽ ആരോപിച്ചു.