സിപിഎമ്മിന്റെ ‘അശ്ലീല’ സെക്രട്ടറി, എം വി ഗോവിന്ദൻ കാണിക്കുന്നത് ഇരിക്കുന്ന സ്ഥാനത്തിന്റെ നിലവാരമെന്ന് കെ സുധാകരൻ

തിരുവനന്തപുരം : മോൻസൻ മാവുങ്കൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കുമ്പോൾ കെ സുധാകരൻ സ്ഥലത്തുണ്ടായിരുന്നു എന്ന സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധം ശക്തം. തനിക്കെതിരായ ആരോപണത്തിൽ പ്രതികരണവുമായി കെ സുധാകരനും രംഗത്തെത്തി. എം.വി ഗോവിന്ദൻ ഇരിക്കുന്ന സ്ഥാനത്തിന്റെ മാന്യതയെങ്കിലും കാണിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഒന്നോർത്താൽ ആ സ്ഥാനത്തിന്റെ നിലവാരം തന്നെയാണ് അദ്ദേഹം കാണിച്ചതെന്ന് സുധാകരൻ പരിഹസിച്ചു.

ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘സിപിഎമ്മിന്റെ ‘അശ്ലീല’ സെക്രട്ടറിയോടാണ് എന്നു പറഞ്ഞു കൊണ്ടാണ് സുധാകരൻ പോസ്റ്റ്തുടങ്ങുന്നത്. ആന്തൂരിലെ സാജനെ ‘കൊന്ന’ ശേഷം, അയാളുടെ ഭാര്യക്ക് അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച ശ്യാമളയുടെ ഭർത്താവിനോട് ‘മാന്യത’ കാണിക്കണമെന്ന് പറയുന്നത് ഒരല്പം കടന്ന കൈയ്യാണ്. എന്നാലും ഞരമ്പ് രോഗികളായ കമ്മ്യൂണിസ്റ്റ്‌ അടിമകൾ മാത്രമല്ല, ‘മാന്യമായി’ ജീവിക്കുന്ന ബാക്കിയുള്ള ജനങ്ങളും താങ്കളെ കേൾക്കുന്നുണ്ടെന്ന് വെറുതെയെങ്കിലുമൊക്കെ ഓർക്കുക.

തലച്ചോറിൽ അശ്ലീലം നിറച്ചൊരു ‘തനി’ ദേശാഭിമാനി ലേഖകനായി ഇത്ര പെട്ടെന്ന് താങ്കൾ അധഃപതിക്കുമെന്ന് ഞാൻ വിചാരിച്ചിരുന്നില്ല. എന്താണ് ഗോവിന്ദൻ? ഇതാണോ രാഷ്‌ട്രീയം? അല്പമെങ്കിലും സംസ്കാരത്തോടെ രാഷ്‌ട്രീയ ആരോപണങ്ങൾ ഉന്നയിക്കാൻ നിങ്ങൾക്കും സിപിഎമ്മിനും നാളിതുവരെയും കഴിയാതെ പോകുന്നത് എന്തുകൊണ്ടാണ്? നാട്ടിലെ മുഴുവൻ മാധ്യമങ്ങളെയും വിരട്ടി, ജനങ്ങളുടെ മുന്നിലൊരു കോമാളി പരിവേഷത്തിൽ സ്വയം നിൽക്കുമ്പോൾ, ഇത്ര വേഗം അടുത്ത വിഡ്ഢിത്തവുമായി ഇറങ്ങണമായിരുന്നോ? വിദൂഷക വേഷത്തിൽ കൺവീനർ സ്ഥാനത്തിരിക്കുന്ന ആളോട് മത്സരിക്കാനാണോ പാർട്ടി സെക്രട്ടറിയായി താങ്കളെ നിയമിച്ചിരിക്കുന്നതെന്ന് കേരളം സംശയിക്കുന്നുണ്ട്.’- കെ സുധാകരൻ പ്രതികരിച്ചു.