കോട്ടയം: കെവിൻ വധം: പോലീസുകാരേ പിരിച്ചുവിടാം എന്ന് നിയമോപദേശം സർക്കാരിനു ലഭിച്ചു. ഇതോടെ അറസ്റ്റിലായി ഇപ്പോൾ ജാമ്യത്തിലുള്ള പോലീസുകാർക്ക് ജോലി പോകും. ഇവരുടെ ജാമ്യം റദ്ദാക്കാൻ പ്രോസിക്യൂഷൻ ഹൈക്കോടതിയേ സമീപിച്ചു. എഎസ്ഐ, ഡ്രൈവര്‍ എന്നിവര്‍ക്കാണ് ഏറ്റുമാനൂര്‍ കോടതി ജാമ്യം അനുവദിച്ചത്.ഇതു സംബന്ധിച്ച അന്വേഷണത്തിന്‍റെ ഭാഗമായി എസ്ഐ അടക്കം നാലു പേര്‍ക്കു ഇന്നു കാരണം കാണിക്കല്‍ നോട്ടിസ് നല്‍കും.പിരിച്ചുവിടുന്നതിനു മുൻപ് ആരോപണ വിധേയരുടെ വിശദീകരണം വാങ്ങണമെന്നും ചട്ടത്തില്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടപടികള്‍ക്കു ഡിജിപി തുടക്കമിടുകയും ചെയ്തു. അതിനാണ് ഐജി വിജയ് സാഖറെ നടത്തുന്ന അന്വേഷണത്തിനു പുറമെ കോട്ടയം അഡ്മിനിസ്ട്രേഷന്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പുതിയ വകുപ്പുതല അന്വേഷണം. ഇതിന്റെ ഭാഗമായി 15 ദിവസത്തിനകം വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ട് ആരോപണവിധേയര്‍ക്കു കാരണം കാണിക്കല്‍ നോട്ടിസ് നല്‍കും.
കെവിനെ സാനു ചാക്കോയുടെ നേതൃത്വത്തിലുള്ള സംഘം വീട് കയറി ആക്രമിച്ചു തട്ടിക്കൊണ്ടുപോയത് അറിഞ്ഞിട്ടും നടപടിയെടുക്കാതിരുന്നവരാണു ഗാന്ധിനഗര്‍ സ്റ്റേഷനിലെ എസ്ഐ എം.എസ്. ഷിബു, എഎസ്ഐ ബിജു, ഡ്രൈവര്‍ അജയകുമാര്‍ എന്നിവര്‍. ഈ വീഴ്ചയ്ക്കു സസ്പെന്‍ഷന്‍ എന്നതിനപ്പുറം പിരിച്ചുവിടല്‍ എന്ന കടുത്ത നടപടി വേണമെന്നാണു സര്‍ക്കാരിന്റെ തീരുമാനം. അതിന്റെ നിയമസാധുത പരിശോധിക്കാന്‍ മുഖ്യമന്ത്രി ആഭ്യന്തര സെക്രട്ടറിയോടും ഡിജിപിയോടും നിര്‍ദേശിച്ചിരുന്നു. കേരള പൊലീസ് ആക്ടില്‍ 2012ല്‍ കൊണ്ടുവന്ന ഭേദഗതി പ്രകാരം വകുപ്പ് തല അന്വേഷണം നടത്തി പിരിച്ചുവിടാനാവും.