പാലക്കാട് കോടതി പരിസരത്ത് വച്ച് ഭാര്യയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം, യുവാവ് അറസ്റ്റിൽ

പാലക്കാട് : ഭാര്യയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച മദ്ധ്യവയസ്‌കൻ അറസ്റ്റിൽ. ഭാര്യയെ കത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി താണിശ്ശേരി വൻപറമ്പിൽ വീട് സജിമോൻ ആണ് അറസ്റ്റിലായത്. ഇരിങ്ങാലക്കുട സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിനുള്ളിൽ ആയിരുന്നു സംഭവം.

സജിമോനും ഭാര്യ രശ്മിയും തമ്മിലുള്ള വിവാഹ മോചനക്കേസ് ഇരിങ്ങാലക്കുട കുടുംബകോടതിയിൽ നടന്നു വരികയാണ്. ഈ കഴിഞ്ഞ ഒക്ടോബർ 25-ന് കേസിന്റെ വിചാരണക്ക് വേണ്ടി കോടതിയിൽ എത്തിയപ്പോൾ രശ്മിയെ സജിമോൻ തടഞ്ഞു നിർത്തുകയായിരുന്നു. പിന്നാലെ കത്തികൊണ്ട് വയറിലും പുറത്തും കുത്തി.

ഭാര്യ വിവാഹ മോചനത്തിന് കേസ് കൊടുത്തതിന്റെ വിരോധത്തിലാണ് ആക്രമണം നടന്നത്. ആക്രമണത്തിന് പിന്നാലെ കോടതിയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നിഫാജ്, ബിജു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടുകയായിരുന്നു.

പ്രതിയുടെ പേരിൽ കൊടകര, മാള, വലപ്പാട് എന്നീ സ്റ്റേഷനുകളിലും കേസുകൾ നിലവിലുണ്ട്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ രശ്മി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രി ഐസിയുവിൽ ചികിത്സയിലാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.