യുവാവ് മരിച്ചെന്ന് കരുതി ഇന്‍ക്വിസ്റ്റ് നടപടികള്‍, ഫോട്ടോഗ്രഫറുടെ സംശയം പുതുജീവനേകി, ഒടുവില്‍ യുവാവ് ആശുപത്രിയില്‍ നിന്നും കാണാതായി

ആലുവ: മരിച്ചു എന്ന് വിധിയെഴുതിയവര്‍ തിരികെ എത്തിയ പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. യുവാവിന്റെ മരണം സ്ഥിരീകരിച്ച് മഹസര്‍ തയ്യാറാക്കി ഇന്‍ക്വിസ്റ്റിന് ചിത്രം എടുക്കാന്‍ ഫോട്ടോഗ്രഫര്‍ എത്തിയപ്പോഴാണ് നാടകീയ സംഭവങ്ങള്‍ ഉണ്ടായത്. ചിത്രം പകര്‍ത്തുന്നതിനിടെ യുവാവ് മരിച്ചിട്ടുണ്ടോ എന്ന് ഫോട്ടോഗ്രഫര്‍ക്ക് സംശയം തോന്നി. എറണാകുളം ജില്ലാ ആശുപത്രിയിലാണ് സംഭവം ഉണ്ടായത്. ആശുപത്രി മോര്‍ച്ചറിയിലേക്ക് കൊണ്ടുപോകാനായി ആംബുലന്‍സുമായി പോലീസ് എത്തിയ സമയം ഫോട്ടോഗ്രഫര്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് യുവാവിനെ പോലീസ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതോടെ യുവാവിന് ബോധം വീണു.

കുപ്പിവെള്ള കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു യുവാവ്. ഇടത്തല ആനക്കുഴിയില്‍ ഒരു വാടകമുറിയില്‍ ആയിരുന്നു താമസം. രണ്ട് ദിവസമായി ഇദ്ദേഹത്തെ പുറത്തേക്ക് കണാത്തതിനെ തുടര്‍ന്ന് കെട്ടിട ഉടമ ഇയാളെ വിളിച്ചെങ്കിലും വിളികേട്ടില്ല. പിന്നീട് നോക്കിയപ്പോള്‍ മുറി അകത്ത് നിന്നും പൂട്ടിയ നിലയില്‍ ആയിരുന്നു. ഏറെ നേരം വാതിലില്‍ തട്ടി വിളിച്ചിട്ടും അനക്കമുണ്ടായില്ല. ഒടുവില്‍ കെട്ടിട ഉടമ നാട്ടുകാരെ വിളിച്ചുകൂട്ടി വാതില്‍ തകര്‍ത്തു. മരക്കട്ടിലിന്റെ ഒരു ഭാഗം ഒടിഞ്ഞ് തല ആ വശത്തേക്കു തൂങ്ങിക്കിടക്കുന്ന നിലയിലായിരുന്നു യുവാവിനെ കണ്ടെത്തിയത്.

കെട്ടിട ഉടമ ഉടനെ വിവരം പോലീസിനെ അറിയിക്കുകയും പോലീസ് സ്ഥലത്തെത്തുകയും ചെയ്തു. മരണം സ്ഥിരീകരിച്ച് ഇന്‍ക്വിസ്റ്റ് നടപടികള്‍ തുടങ്ങി. ചിത്രമെടുക്കാന്‍ ഫോട്ടോഗ്രഫറെ പോലീസ് എത്തിച്ചിരുന്നു. ചിത്രങ്ങള്‍ പകര്‍ത്താനായി കമഴ്ന്ന് കിടന്നിരുന്ന ശരീരം നിവര്‍ത്തി കിടത്തിയപ്പോഴാണ് ഇദ്ദേഹം മരിച്ചിട്ടില്ലെന്ന സംശയം തോന്നിയത്. തുടര്‍ന്ന് കുലുക്കി വിളിച്ചെങ്കിലും അനക്കമുണ്ടിയില്ല. മദ്യപിച്ച് അവശനിലയില്‍ ആയത് ആകാം എന്നാണ് പോലീസ് നിഗമനം.

ഇതിനിടെ സ്വകാര്യ ആശുപത്രിയില്‍ നിന്നും ഇയാള്‍ മുങ്ങി. കാഷ്‌ലെസ് ഇന്‍ഷുറന്‍സ് സൗകര്യം ഇല്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞപ്പോള്‍ ഇയാള്‍ സ്വന്തം ഇഷ്ടപ്രകാരം പോകുന്നതായി എഴുതി കൊടുത്ത ശേഷം ആശുപത്രിയില്‍ നിന്നും പോയി.