കൊല്ലപ്പെട്ടവരില്‍ അമ്മയെയും മകളെയും കൂട്ടമാനഭംഗത്തിനിരയാക്കിയെന്ന് പ്രതി ലിബീഷ്

തൊടുപുഴ: കമ്പക്കാനം കൂട്ടക്കൊലപാതകം സംബന്ധിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തെത്തുന്നത്. കൊല്ലപ്പെട്ടവരില്‍ അമ്മയെയും മകളെയും കൂട്ടമാനഭംഗത്തിനിരയാക്കിയെന്ന് പിടിയിലായ പ്രതി ലിബീഷ് മൊഴി നല്‍കി. തുടര്‍ന്ന് കൊലപാതകത്തിന് പുറമെ മാനഭംഗത്തിനും കേസ് എടുത്തു. തിങ്കളാഴ്ച അറസ്റ്റിലായ ലിബീഷിനെ അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. തുടര്‍ന്ന് പ്രതിയെ കമ്പക്കാനത്തെ വിട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി.

കമ്പക്കാനം കാനാട്ട് കൃഷ്ണന്‍, ഭാര്യ സുശീല, മക്കളായ ആര്‍ഷ, അര്‍ജുന്‍ എന്നിവരാണ് ജൂലൈ 29ന് അര്‍ധരാത്രിയില്‍ കൊചെയ്യപ്പെട്ടത്. തുടര്‍ന്ന് ഓഗസ്റ്റ് ഒന്നിനാണ് വീടിന് സമീപമുള്ള കുഴിയില്‍ നിന്നും മൃതദേഹങ്ങള്‍ കണ്ടെടുത്തത്.

അറസ്റ്റിലായ ലിബീഷും അനീഷും മാത്രമാണ് പ്രതികളെന്നാണ് പോലീസ് നിഗമനം. എന്നാല്‍ ഇത് അംഗീകരിക്കാന്‍ സുശീലയുടെ ബന്ധുക്കള്‍ തയ്യാറായിട്ടില്ല. കളരിയും അഭ്യാസമുറകളും അറിയാവുന്ന കൃഷ്ണന് 120 കിലോയോളം തൂക്കവുമുണ്ട്. ഇവര്‍ രണ്ട് പേര്‍ കൂടി അടിച്ചാല്‍ കൃഷ്ണന്‍ വീഴില്ല. നൂറ് കിലോ തൂക്കമുള്ള സുശീലയ്ക്കും അസുഖങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല.

മരണം സംഭവിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ മൃതദേഹം മരവിച്ച് തുടങ്ങും. ഇവ ഒരാള്‍ക്ക് പോലും നിവര്‍ന്ന് കിടക്കാനാവാത്ത കുഴിയില്‍ കൈയ്യും കാലും മടക്കി രണ്ടാം ദിവസം അടുക്കിവെച്ച് മണ്ണിട്ടെന്ന് പറയുന്നത് വിശ്വസിക്കാനാവില്ല. രണ്ട് പേരില്‍ കൂടുതല്‍ കൊലപാതകത്തില്‍ പ്രതികളായിരിക്കുമെന്നും സുശീലയുടെ ബന്ധുക്കള്‍ പറഞ്ഞു.