ചൈന്നൈ: നവജാത ശിശുവുൾപ്പെടെയുള്ളവരെ മുനമ്പം തീരത്തു നിന്നും ഓസ്ട്രേലിയയിലേക്ക് കടത്തിയത് അഞ്ചു മാസത്തെ ആസൂത്രണത്തിനൊടുവിലെന്ന് കേസിലെ മുഖ്യപ്രതി. ചെന്നൈയ്ക്ക് സമീപം തിരുവള്ളൂരിൽ നിന്നും പിടിയിലായ മുഖ്യപ്രതി സെൽവനാണ് ഇക്കാര്യം അറിയിച്ചത്. സെൽവൻ അടക്കം ആറ് പേരെ പൊലീസ് പിടികൂടി.
ഓസ്ട്രേലിയക്ക് പോയ ബോട്ടില്‍ തന്‍റെ നാല് മക്കള്‍ ഉള്ളതായി സെല്‍വന്‍ പൊലീസിന് മൊഴി കൊടുത്തതായാണ് വിവരം. നൂറിലേറെ പേര്‍ സംഘത്തിലുണ്ടായിരുന്നുവെന്നും അഞ്ച് മാസത്തെ ആസൂത്രണത്തിനൊടുവിലാണ് മനുഷ്യക്കടത്ത് നടത്തിയതെന്നുമാണ് സെല്‍വന്‍ പറയുന്നത്. ആളുകളെ കടത്തേണ്ട ബോട്ട് കണ്ടെത്തിയതും ആളുകളെ സംഘടിപ്പിച്ചതും തന്‍റെ നേതൃത്വത്തിലാണെന്നും സെല്‍വന്‍റെ മൊഴിയില്‍ പറയുന്നുണ്ട്.
പ്രതികളുടെ അറസ്റ്റ് ഉടനെ രേഖപ്പെടുത്തും. ആറ് പേരേയും ചോദ്യം ചെയ്യുന്നത് തുടരുകയാണ്. തമിഴ് നാട് ക്യൂ ബ്രാഞ്ചിന്‍റെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്.