നവീന്‍ ഉണ്ടെങ്കില്‍ സീരിയല്‍ പാതിവഴിയില്‍ നില്‍ക്കും പരാജയമാകും എന്ന് കഥകളിറക്ക്, അവസരം ലഭിക്കാതായി, നവീന്‍ അറക്കല്‍ പറയുന്നു

മലയാള മിനിസ്‌ക്രീനില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ് നവീന്‍ അറയ്ക്കല്‍. ബിഗ്‌ബോസ് മലയാളം നാലാം സീസണിലെ മത്സരാര്‍ത്ഥിയായും തിളങ്ങുകയാണ് നടന്‍. സീരിയലുകളിലെ വില്ലന്‍ വേഷങ്ങളില്‍ തിളങ്ങിയ നവീന്‍ സ്റ്റാര്‍ മാജിക് ഗെയിം ഷോയില്‍ എത്തിയതോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. വളരെയധികം ആക്ഷേപങ്ങളും പരിഹാസങ്ങളും കേട്ട ശേഷമാണ് ഇന്ന് കാണുന്ന നിലയിലേക്ക് താരം എത്തിയത്.

പരമാവധി ചവിട്ടി താഴ്ത്താന്‍ പലരും ശ്രമിച്ചുവെന്നും നിശ്ചയദാര്‍ഢ്യവും ആത്മവിശ്വാസവും കുടുംബവുമാണ് കരുത്തായിരുന്നതെന്ന് ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പറയുകയാണ് നവീന്‍. ചവിട്ടിയ മുള്ള് വഴികളില്‍ താന്‍ ഏറ്റവും കൂടുതല്‍ കേട്ടത് ഭാഗ്യമില്ലാത്തവനെന്ന വിളിയായിരുന്നുവെന്നും നവീന്‍ പറയുന്നു.

നവീന്റെ വാക്കുകള്‍, നവീനുണ്ടെങ്കില്‍ സീരിയല്‍ പാതി വഴി നില്‍ക്കുമെന്നും റേറ്റിങ് കുത്തനെ ഇടിയുമെന്നുമൊക്കെ ചിലര്‍ ഒരു കാലത്ത് കഥകളിറക്കിയിരുന്നു. അഭിനയ മേഖലയില്‍ ആ കഥ കാട്ടു തീ പോലെ പടര്‍ന്നു. തീരെ അവസരങ്ങള്‍ കിട്ടാതായി. വരുമാനം നിലച്ചു. നാണക്കേടും എന്തുചെയ്യുമെന്ന അങ്കലാപ്പും ചിന്തകളെ വരിഞ്ഞ് മുറുക്കി. പിന്നെയും തളരാന്‍ തയാറാകാത്ത മനസുമായി പൊരുതി. അതിന് ഗുണമുണ്ടായി. അനുഭവിച്ച സ്ട്രഗിളുകളുടെയും ചെയ്ത സാക്രിഫൈസുകളുടെയും ഫലമാണ് ഇന്നത്തെ ജീവിതം. കോളജില്‍ പഠിക്കുന്ന കാലത്ത് അഭിനയ മോഹമുണ്ടായിരുന്നില്ല. മോഡലിങ്ങും റാംപ് ഷോസും പരസ്യ ചിത്രങ്ങളുമൊക്കെ ചെയ്തിരുന്നു. എന്റെ ബന്ധുവാണ് നടി ഉണ്ണി മേരി. അവരുടെ സഹോദരന്‍ മാര്‍ട്ടിന്‍ അങ്കിള്‍ വഴിയാണ് ആദ്യ സീരിയലായ സമയം സംഗമത്തില്‍ അഭിനയിച്ചത്.

കായംകുളം കൊച്ചുണ്ണി എന്ന സീരിയല്‍ കണ്ട് അഭിനയത്തോട് വലിയ താത്പര്യം തോന്നിത്തുടങ്ങി. ആക്ഷന്‍ രംഗങ്ങളും അത്തരം കഥാപാത്രങ്ങളും എനിക്കിഷ്ടമായിരുന്നു. അങ്ങനെ കായംകുളം കൊച്ചുണ്ണിയുടെ തിരക്കഥാകൃത്ത് അനില്‍. ജി.എസിനെ പോയി കണ്ടു. അദ്ദേഹം മിന്നല്‍ കേസരി എന്ന സീരിയലില്‍ അവസരം തന്നു. അതില്‍ നായകനായെങ്കിലും സീരിയല്‍ 50 എപ്പിസോഡില്‍ നിന്നുപോയി. നൊമ്ബരത്തിപ്പൂവെന്ന മറ്റൊരു സീരിയലിന്റെ അവസാന ഭാഗത്തും ചെറിയ വേഷത്തിലെത്തിയെങ്കിലും അതും വിജയമായില്ല. അതോടെയാണ് ഞാന്‍ ഭാഗ്യമില്ലാത്തവനാണെന്ന പേര് വീണതും പ്രതിസന്ധി തുടങ്ങിയതും.

ബിസിനസ്സ് കുടുംബമാണ് എന്റേത്. ഡിഗ്രി കഴിഞ്ഞ് ഒരു വര്‍ഷത്തോളം വെബ് ഗൈഡായി ജോലി ചെയ്തു. അതിനുശേഷം ബാങ്കില്‍ ജോലി കിട്ടി. മൂന്ന് മാസം കഴിഞ്ഞപ്പോഴാണ് മിന്നല്‍ കേസരിയില്‍ അവസരം ലഭിച്ചത്. അതിനിടെ ജോലി വിട്ടു. വിവാഹവും കഴിഞ്ഞു. എന്റേയും സിനിയുടേയും പ്രണയ വിവാഹമാണ്. എന്റെ സുഹൃത്തിന്റെ സുഹൃത്താണ് സിനി. അങ്ങനെയാണ് ഞങ്ങള്‍ പരിചയപ്പെട്ടത്. സീരിയല്‍ നിന്ന് പോകുകയും ഭാഗ്യക്കേടിന്റെ ഭാരം പുറത്ത് വീഴുകയും ചെയ്തതോടെ വലിയ പ്രതിസന്ധിയിലായി. പക്ഷേ കുടുംബവും ഭാര്യയും സപ്പോര്‍ട്ട് ചെയ്തു.

ചെറിയ വേഷങ്ങള്‍ പലതും ചെയ്‌തെങ്കിലും വഴിത്തിരിവായത് ബാലാമണിയിലെ അവസരമാണ്. അതിലെ അള്ള് രാഘവന്‍ എന്ന കഥാപാത്രമായിരുന്നു എന്റെ റീ എന്‍ട്രിക്ക് വഴിതെളിച്ചത്. അത് ഹിറ്റായതോടെ അമ്മയിലേക്ക് വിളിച്ചു. അതിലെ സി.ഐ അര്‍ജുന്‍ എന്ന പൊലീസ് കഥാപാത്രവും ഹിറ്റായി. പിന്നീട് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. എന്റെ യഥാര്‍ത്ഥ പേര് നവീന്‍ തോമസ് എന്നാണ്. പക്ഷേ എല്ലാ മേഖലയിലും ഒരുപാട് നവീന്‍ തോമസുമാരുണ്ടെന്ന് തോന്നിയപ്പോള്‍ ഞാന്‍ തന്നെയാണ് നവീന്‍ അറയ്ക്കല്‍ എന്ന് തിരുത്തിയത്. അതിനൊരു പഞ്ചുണ്ടെന്ന് തോന്നി. അറയ്ക്കല്‍ കുടുംബ പേരാണ്. ഫിറ്റ്‌നസ് സംരക്ഷിക്കുന്നതില്‍ യാതൊരു വിട്ടു വീഴ്ചയുമില്ല. ഒരു നടനെ സംബന്ധിച്ച് അതൊരു വലിയ ഘടകമാണ്. എന്ന് കരുതി നല്ല ശരീരം കൊണ്ടു മാത്രം കാര്യമില്ല. മുഖത്തും വല്ലതുമൊക്കെ വരണം’.