ഒമിക്രോണ്‍ എക്‌സ്.ബി.ബി വകഭേദം, ആശങ്ക ആവശ്യമില്ലെന്ന് ഇന്ത്യൻ പഠനം

ന്യൂ ഡൽഹി. കോവിഡുമായി ബന്ധപ്പെട്ട് ആശ്വാസ വാര്‍ത്ത എത്തിയിരിക്കുന്നു. ഒമിക്രോണിന്റെ ഉപ വകഭേദമായ എക്‌സ്.ബി.ബിയുടെ കാര്യത്തിൽ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ പറഞ്ഞിരിക്കുന്നത്. വ്യക്തികള്‍ക്ക് ഈ കോവിഡ് വകഭേദം ബാധിച്ചാലും കാര്യമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്ന് 6 മാസം നീണ്ട ഗവേഷണത്തിനൊടുവിൽ ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തി.

XBB അണുബാധ നേരിയ കോവിഡിന് കാരണമാകും. ഈ വകഭേദത്തിന്റെ വളരെ കുറച്ച് ലക്ഷണങ്ങള്‍ മാത്രമേ രോഗികളില്‍ കണ്ടിട്ടുള്ളൂവെന്ന് ഗവേഷണങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നു. 97 ശതമാനം ആളുകളും ഈ അണുബാധയില്‍ നിന്ന് സുഖം പ്രാപിച്ചതായി ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നു. XBB വേരിയന്റ് 2022 ഓഗസ്റ്റ് മാസത്തിലാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഏഷ്യയിലെ പല രാജ്യങ്ങളിലും ഈ വൈറസ് ബാധ ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. ഇന്ത്യയിലും കോവിഡ് കേസുകള്‍ വര്‍ദ്ധിക്കാന്‍ എക്‌സ്.ബി.ബി വകഭേദം കാരണമായിരുന്നു.

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് പൂനെ, ബിജെ മെഡിക്കല്‍ കോളേജ്, എന്നിവിടങ്ങളില്‍ നിന്നുള്ള ശാസ്ത്രജ്ഞര്‍ ഒരുമിച്ചാണ് ഗവേഷണത്തില്‍ ഏര്‍പ്പെട്ടിരുന്നത്. ഈ ഗവേഷണത്തില്‍, ഒമിക്രോണിന്റെ വിവിധ വകഭേദങ്ങളാല്‍ ബുദ്ധിമുട്ടുന്ന 494 രോഗികളെ ഉള്‍പ്പെടുത്തിയിരുന്നു. ഈ രോഗികള്‍ക്ക് ഒമിക്രോണ്‍ ഉപ-വകഭേദങ്ങളായ BA.2.10, BA.2.38, BA.2.75, BA.5, XBB എന്നിവ ബാധിച്ചിരുന്നു. ഈ വേരിയന്റ് ബാധിച്ച 97 ശതമാനം രോഗികളും സുഖം പ്രാപിച്ചതായി ഗവേഷണം കണ്ടെത്തിയിട്ടുണ്ട്.

ഒമിക്രോണിന്റെ മറ്റ് ഉപ വകഭേദങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍, XBB നേരിയ തോതില്‍ കൊറോണ അണുബാധയ്ക്ക് കാരണമായെന്നും ഗവേഷണത്തില്‍ വെളിപ്പെട്ടുണ്ട്. ഡെല്‍റ്റ വേരിയന്റിനെ അപേക്ഷിച്ച് എക്‌സ്.ബി.ബി വേരിയന്റിന് രോഗകാരികള്‍ കുറവാണെന്ന് ഗവേഷകര്‍ പറഞ്ഞിരിക്കുന്നു. ഡെല്‍റ്റ വേരിയന്റ് തികച്ചും അപകടകരമായിരുന്നു. ഈ വേരിയന്റാണ് 2021 ല്‍ ഇന്ത്യയില്‍ വ്യാപക രോഗബാധ ഉണ്ടാക്കുന്നത്. ഈ വകഭേദം മൂലം ഇന്ത്യയില്‍ നിരവധി പേരാണ് മരണപ്പെട്ടത്. BA.2.75 വേരിയന്റിനേക്കാള്‍ അപകടകരമല്ലാത്തതാണ് XBB വേരിയന്റ്. BA.2.75 വേരിയന്റുമായി താരതമ്യപ്പെടുത്തുമ്പോള്‍ XBB വേരിയന്റിന് ശ്വാസകോശത്തില്‍ രോഗബാധയേല്‍പ്പിക്കാനുള്ള ശേഷി കുറവാണ് ഉള്ളത്.