ഡോളര്‍ക്കടത്തില്‍ മുഖ്യമന്ത്രി മൗനം തുടരുന്നു; ബാനര്‍ ഉയർത്തി പ്രതിപക്ഷ പ്രതിഷേധം, തുടർന്ന് നിയമസഭ ബഹിഷ്‌കരിച്ചു

ഡോളർ കടത്തുമായി ബന്ധപ്പെട്ടുയർന്ന ആരോപണത്തിൽ മുഖ്യമന്ത്രി മറുപടി പറയണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ചതിനു ശേഷം പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചു. ചോദ്യോത്തരവേള തുടങ്ങിയത് മുതൽ മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു. ഇക്കാര്യത്തിൽ കഴിഞ്ഞ ദിവസവും പ്രതികരിക്കാതിരുന്ന മുഖ്യമന്ത്രി ഇന്നും മൗനം തുടരുകയാണ്.

മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സഭയിൽ ബാനർ ഉയർത്തി. സഭയിൽ ബാനർ ഉയർത്തുന്നത് ചട്ടവിരുദ്ധമാണെന്ന് സ്പീക്കർ എം.ബി.രാജേഷ് പറഞ്ഞു. ചോദ്യോത്തരവേള തടസ്സപ്പെടുത്തരുതെന്ന് സ്പീക്കർ ആവശ്യപ്പെട്ടു. ഏറെ നേരം പ്രതിഷേധിച്ച ശേഷം പ്രതിപക്ഷം സഭ ബഹിഷ്കരിക്കുകയായിരുന്നു.

അതേ സമയം ഡോളർക്കടത്തുകേസിലെ പ്രതി മുഖ്യമന്ത്രിക്കെതിരേ നൽകിയ മൊഴി ചർച്ചചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ അടിയന്തരപ്രമേയ നോട്ടീസ് തള്ളിയതിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം പ്രതിപക്ഷം നിയമസഭാ നടപടികൾ പൂർണമായും ബഹിഷ്കരിച്ചിരുന്നു. സഭയ്ക്കകത്തും കവാടത്തിലും മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ച പ്രതിപക്ഷം പുറത്ത് പ്രതീകാത്മക നിയമസഭ ചേർന്ന് അടിയന്തരപ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടുകയുണ്ടായി.