സുരേഷ് ഗോപിക്കെതിരെ സല്യൂട്ട് വിവാദത്തിൽ വിമർശനം ഉന്നയിച്ചതിന്റെ പേരിൽ തെറിവിളി അധിക്ഷേപങ്ങൾ നടത്തുന്ന ബിജെപിക്കാർക്ക് മറുപടിയുമായി പത്മജ വേണുഗോപാൽ. സുരേഷ് ഗോപിയെ ആരെങ്കിലും സല്യൂട്ട് ചെയ്താൽ അതിലൊരു തെറ്റും കാണുന്നില്ലെന്നും എന്നാൽ താൻ സൂചിപ്പിച്ചത് സല്യൂട്ട് ചോദിച്ചു വാങ്ങിയതിലെ അനൗചിത്യമാണെന്നും പത്മജ വേണുഗോപാൽ വ്യക്തമാക്കി.
വാക്കുകൾ,
സിനിമയിൽ നിയമം എപ്പോഴും പറഞ്ഞ് രാഷ്ട്രീയ ഭരണാധികാരികളെ പരിഹസിച്ചു കൈയടി വാങ്ങിയ അദ്ദേഹം ഒരു ജനപ്രതിനിധി ആയപ്പോൾ സല്യൂട്ട് അവശ്യപ്പെട്ടു, എം.പി, എം.എൽ.എമാർക്ക് നിയമ പരമായി സല്യൂട്ടിനു അർഹത ഇല്ല എന്ന് സൂചിപ്പിച്ചു എന്ന് മാത്രം. അദ്ദേഹത്തെ ആരെങ്കിലും സല്യൂട്ട് ചെയ്താൽ ഞാൻ ഒരു തെറ്റും കാണുന്നില്ല. പക്ഷെ ചോദിച്ചു സല്യൂട്ട് വാങ്ങിയതിലെ അനൗചിത്യത്തെ സൂചിപ്പിച്ചു എന്ന് മാത്രം. ഞാൻ ജീവിക്കുന്നത് എന്റെ ഭർത്താവിന്റെ ചെലവിൽ ആണ്. കെ.പി.സി.സി ഭവന പദ്ധതിക്ക് 5 ലക്ഷം രൂപ ഞാൻ നൽകിയിട്ടുണ്ട്. അതിനും മുമ്പും കോൺഗ്രസ്സ് പ്രവർത്തകർക്കു വീടു ഞാൻ വെച്ച് നൽകിയിട്ടുണ്ട്. എന്റെ അടുത്ത് സഹായം ചോദിച്ച നിരവധി പേരെ ഞാൻ സഹായിച്ചിട്ടുണ്ട്, പക്ഷെ അത് ഞാൻ വിളിച്ചു കൂവി പരസ്യം നൽകി പറയാറില്ല. സഹായം ചോദിച്ച എല്ലാവരെയും സഹായിക്കാനും എനിക്ക് കഴിഞ്ഞിട്ടില്ല. എന്നാൽ കഴിയുന്നത് ഞാൻ ചെയ്തിട്ടുണ്ട്.
ഞാൻ അച്ഛന്റെ തഴമ്പിൽ രാഷ്ട്രീയത്തിൽ നിൽക്കുന്നു എന്ന് പറയുന്നവരോട്. അച്ഛൻ മരിച്ചിട്ടു 11വർഷം ആകുന്നു. ഇപ്പോൾ ഞാൻ പ്രവർത്തിക്കുന്നത് സ്വന്തം വ്യക്തിത്വത്തിലും പരിശ്രമത്തിലും തന്നെ ആണ്. ഇപ്പോൾ എനിക്ക് താങ്ങും തണലുമായി ഉള്ളത് തൃശ്ശൂരിലെ കോൺഗ്രസ് പ്രവർത്തകരും എന്നെ സ്‌നേഹിക്കുന്ന ജനങ്ങളും ആണ്. കഴിഞ്ഞ രണ്ട് ഇലക്ഷനുകളും സാധാരണ യു.ഡി.എഫ് പ്രവർത്തകരുടെ ശക്തിയിൽ ആണ് ഞാൻ നേരിട്ടത്. എന്റെ പാർട്ടിയാണ് ഞാൻ രാഷ്ട്രീയത്തിൽ എന്ത് ആകണം, ആകണ്ട എന്ന് തീരുമാനിക്കുന്നത്. എന്റെ പ്രവർത്തനങ്ങളും ഞാൻ ഇടപെടുന്ന രീതിയും എന്റെ സംസാര ശൈലിയും എന്നെ അറിയുന്ന തൃശ്ശൂരിലെ ജനങ്ങൾക്ക് അറിയാം.. മരിച്ചു പോയ എന്റെ അച്ഛനെ അധിക്ഷേപിക്കുക, എന്നെ അധിക്ഷേപിക്കുക, സോണിയ ഗാന്ധിയെ ഇറ്റലിക്കാരി എന്ന് വിളിച്ചു അധിക്ഷേപിക്കുക ഒക്കെ ചെയ്യുന്നവരോട് എനിക്ക് ഒന്നേ പറയാൻ ഒള്ളൂ ‘നിങ്ങളെ പേടിച്ച് ഓടി ഒളിക്കുന്നവൾ അല്ല പത്മജ’ .. Just remember that….