പ്രായപൂര്‍ത്തായാകാത്ത പെണ്‍കുട്ടിക്കെതിരെ ലൈംഗികാതിക്രമം, പ്രതിയ്ക്ക് 20 വര്‍ഷം കഠിനതടവ്

തൃശൂര്‍: പ്രായപൂര്‍ത്തായാകാത്ത പെണ്‍കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ പ്രതിയ്ക്ക് 20 വര്‍ഷം കഠിനതടവ്. കൊടുങ്ങല്ലൂര്‍ ഊളക്കല്‍ അബ്ദുള്‍ റഹീ(46)മിനാണ് ഇരിങ്ങാലക്കുട അതിവേഗ സ്പെഷ്യല്‍ കോടതി ജഡ്ജ് സി.ആര്‍. രവിചന്ദര്‍ കഠിനതടവും രണ്ടുവര്‍ഷം വെറും തടവും 1,10,000 രൂപ ശിക്ഷയും വിധിച്ച് ഉത്തരവിട്ടത്.

2018 ഫെബ്രുവരി 15-നാണ് കേസിനാസ്പദമായ സംഭവം. അതിജീവിതയെ കടത്തിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. കൊടുങ്ങല്ലൂര്‍ പോലീസ് സബ് ഇന്‍സ്‌പെക്ടറായിരുന്ന പി.കെ. പത്മരാജന്‍ റജിസ്റ്റര്‍ ചെയ്തത്. ഇന്‍സ്‌പെക്ടര്‍മാരായിരുന്ന എന്‍.എസ്. സലീഷ്, ടി.എസ്. സിനോജ്, പി.സി. ബിജുകുമാര്‍ എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.

പ്രോസിക്യൂഷന്‍ 19 സാക്ഷികളേയും 29 രേഖകളും ഏഴ് തൊണ്ടിവസ്തുക്കളും ഹാജരാക്കിയിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. വിജു വാഴക്കാല ഹാജരായി. ലെയ്സണ്‍ ഓഫീസര്‍ ടി.ആര്‍. രജി പ്രോസിക്യൂഷന്‍ നടപടികള്‍ ഏകോപിപ്പിച്ചു. പ്രതിയെ തൃശ്ശൂര്‍ ജില്ലാ ജയിലിലേക്ക് മാറ്റി.

പോക്സോ നിയമപ്രകാരം 20 വര്‍ഷം കഠിന തടവിനും ഒരു ലക്ഷം പിഴയടയ്ക്കാനും പിഴ അടച്ചില്ലങ്കില്‍ ആറുമാസം വെറും തടവിനും, ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം രണ്ടുവര്‍ഷം വെറും തടവിനും പതിനായിരം രൂപ പിഴയടയ്ക്കാനും പിഴ അടക്കാതിരുന്നാല്‍ ഒരു മാസം വെറുംതടവിനുമാണ് കോടതി ശിക്ഷിച്ചത്. പിഴസംഖ്യ ഈടാക്കിയാല്‍ അതിജീവിതയ്ക്ക് നഷ്ടപരിഹാരമായി നല്‍കാനും കോടതി ഉത്തരവിട്ടു.