മുംബൈ/ ശിവസേന നേതാവ് ഏക്‌നാഥ് ഷിന്‍ഡെക്കൊപ്പമുള്ള എംഎല്‍എമാർക്ക് ഉദ്ദവ് താക്കറെയുടെ വിശ്വസ്ഥനും എംപിയുമായ സഞ്ജയ് റാവത്തിന്റെ കൊലവിളി. സിക്കിമിലുള്ള എംഎല്‍എമാരുടെ ആത്മാവ് മരിച്ചു, അവരുടെ ശരീരം മാത്രമേ മുംബൈയിലേക്ക് തിരികെ എത്തുകയുള്ളൂ. വിമത എം.എല്‍.എമാരുടെ ആത്മാവില്ലാത്ത മൃതദേഹങ്ങള്‍ അസമില്‍നിന്ന് വരും, പോസ്റ്റ്‌മോര്‍ട്ടത്തിനായി അവ നേരിട്ട് മഹാരാഷ്ട്ര അസംബ്ലിയിലേക്ക് അയക്കും, എന്നാണ് സഞ്ജയ് റാവത്തിന്റെ ഭീഷണി.
‘മന്ത്രിയും ശിവസേന നേതാവുമായ ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ വിമത എം.എല്‍.എമാര്‍ ഗുവാഹത്തിയിലെ ഹോട്ടലിലാണ് തങ്ങുന്നത്. അവിടെയുള്ള 40 പേര്‍ ജീവിച്ചിരിപ്പില്ല. അവരുടെ ശരീരം മാത്രമേ ഇവിടെ തിരിച്ചെത്തുകയുള്ളൂ, അവരുടെ ആത്മാവ് മരിക്കും. ഗുവാഹത്തിയില്‍നിന്ന് പുറത്തുകടക്കുന്നതോടെ അവര്‍ ഹൃദയത്തില്‍ ജീവനീരിക്കില്ല. അവര്‍ കൊളുത്തിയ തീയില്‍നിന്ന് എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് അവര്‍ക്കറിയാം.
വിമത എം.എല്‍.എമാരുടെ ആത്മാവില്ലാത്ത മൃതദേഹങ്ങള്‍ അസമില്‍നിന്ന് വരും, പോസ്റ്റ്‌മോര്‍ട്ടത്തിനായി അവ നേരിട്ട് മഹാരാഷ്ട്ര അസംബ്ലിയിലേക്ക് അയക്കുമെന്നും അദ്ദേഹം ഭീഷണിപ്പെടുത്തി. അതേസമയം, ഞായറാഴ്ച ഒരുമന്ത്രി കൂടി ഉദ്ദവ് താക്കറെയുടെ പാളയം വിട്ട പിറകെയാണ് റാവത്തിന്റെ ഭീഷണി ഉണടാവുന്നത്. സംസ്ഥാനത്ത് ക്രമസമാധാന പ്രശ്‌നം ഉണ്ടായേക്കുമെന്ന സൂചന ലഭിച്ചതോടെ മഹാരാഷ്ട്ര ഗവര്‍ണര്‍ കേന്ദ്രസേനയെ ഒരുക്കി നിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
വിമത ശിവസേന എംഎല്‍എമാര്‍ക്ക് സുരക്ഷ പൊലീസ് സുരക്ഷ നല്‍കാന്‍ സംസ്ഥാന പൊലീസിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ശിവസേന പ്രവര്‍ത്തകര്‍ വിമത എംഎല്‍എമാരുടെ ഓഫീസും വീടുകളും തകര്‍ക്കുമ്പോള്‍ പൊലീസ് മൂകസാക്ഷികളായി നോക്കി നില്‍ക്കുകയായിരുന്നു എന്നാണ് ഗവര്‍ണര്‍ പറഞ്ഞിരിക്കുന്നത്.
സ്ഥിതിവിശേഷം മോശമായാല്‍ ഉടനടി ഇടപെടാന്‍ ആവശ്യമായ കേന്ദ്രസേനയെ സജ്ജമാക്കാന്‍ ഗവര്‍ണര്‍ കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത് ഈ സാഹചര്യത്തിലാണ്. കോവിഡ് മൂലം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന ഗവര്‍ണര്‍ കോഷിയാരി ഞായറാഴ്ചയാണ് വീണ്ടും ഓഫീസില്‍ എത്തുന്നത്. ഇതിനിടെ അസമില്‍ കഴിയുന്ന 15 വിമത ശിവസേന എംഎല്‍എമാര്‍ക്ക് കേന്ദ്ര ആഭ്യന്ത്രരമന്ത്രാലയം വൈ പ്ലസ് വിഭാഗത്തില്‍പ്പെട്ട സുരക്ഷ നല്‍കാന്‍ ഉത്തരവായിട്ടുണ്ട്.