കാമുകനൊപ്പം പോയ യുവതിയെ ബോധം കെടുത്തി തട്ടിക്കൊണ്ട് പോകാന്‍ ബന്ധുക്കളുടെ ശ്രമം, പാതിവഴിയില്‍ യുവതിക്ക് ബോധം വീണു, ഒടുവില്‍

മൂന്നാര്‍: കാമുകനോടൊപ്പം ഒളിച്ചോടി മൂന്നാറില്‍ എത്തിയ യുവതിയെ തട്ടിക്കൊണ്ടുപോകാന്‍ ബന്ധുക്കളുടെ ശ്രമം. 23 വയസുള്ള യുവതിയുടെ മുഖത്ത് സ്േ്രപ അടിച്ച് ബോധം കെടുത്തി കടത്തിക്കൊണ്ടു പോകാനായിരുന്നു ബന്ധുക്കള്‍ ശ്രമിച്ചത്. തമിഴ്‌നാട് ശങ്കരന്‍ കോവിലിലുള്ള യുവതിയെയാണ് തട്ടിക്കൊണ്ടുപോകാനായി ശ്രമിച്ചത്.

തിങ്കളാഴ്ച രാത്രിയോടെയാണ് സംഭവമുണ്ടായത്. ആറു മാസം മുമ്പാണ് യുവതി മാട്ടുപ്പട്ടി എസ്റ്റേറ്റ് നെറ്റിമേട് സ്വദേശിക്കൊപ്പം മൂന്നാറില്‍ എത്തിയത്. തുടര്‍ന്ന് ഇരുവരും ഒരുമിച്ച് മാട്ടുപ്പെട്ടിയില്‍ താമസിച്ച് വരികയായിരുന്നു. എന്നാല്‍ യുവതിയുടെ ബന്ധുക്കള്‍ക്ക് ഈ ബന്ധത്തില്‍ താത്പര്യം ഉണ്ടായിരുന്നില്ല. തിങ്കളാഴ്ച ഇരുവരുടെയും വീട്ടില്‍ എത്തിയ ബന്ധുക്കള്‍ യുവതിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ഈ ആവശ്യം വീട്ടുകാര്‍ നിഷേധിച്ചു. തര്‍ക്കം രൂക്ഷമായതോടെ ഇവര്‍ വീട്ടില്‍ നിന്നും ഇറങ്ങി പോവുകയായിരുന്നു.

തുടര്‍ന്ന് രാത്രി ഏഴ് മണിയോടെ വീണ്ടുമെത്തി പെണ്‍കുട്ടിയോട് വീടിനുപുറത്തെത്താന്‍ ആവശ്യപ്പെട്ടു. പുറത്തെത്തിയ യുവതിയുടെ മുഖത്ത് സ്പ്രേയടിച്ച് ബോധംകെടുത്തിയശേഷം വാഹനത്തില്‍ കയറ്റി കൊണ്ടുപോയി. മൂന്നാര്‍ പെരിയവരൈ പാലത്തിന് സമീപത്തെത്തിയപ്പോള്‍ യുവതിക്ക് ബോധംവന്നു. തുടര്‍ന്ന് യുവതി വാഹനത്തില്‍നിന്ന് പുറത്തേക്കുചാടി. വീഴ്ചയില്‍ യുവതിയുടെ കാലുകള്‍ക്ക് പരിക്കുപറ്റി.

അതേസമയം അതുവഴിയെത്തിയ മറ്റു വാഹനങ്ങളിലെ യാത്രക്കാരും പ്രദേശവാസികളും വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. നാട്ടുകാര്‍ കൂടിയതോടെ, തമിഴ്‌നാട്ടില്‍നിന്നെത്തിയ വാഹനം മറയൂര്‍ ഭാഗത്തേക്ക് ഓടിച്ചുപോയി. ഇതിനിടയില്‍ മറയൂര്‍ ഭാഗത്തേക്കുപോയ ബന്ധുക്കള്‍ മടങ്ങിയെത്തി. യുവതിയ്ക്ക് പ്രായപൂര്‍ത്തിയായതിനാല്‍ യുവാവിനൊപ്പം പോകാന്‍ അനുവദിച്ചു.