റഷ്യയുടെ വിദേശകാര്യമന്ത്രി 2 ദിവസത്തെ സന്ദർശനത്തിന് ഇന്ത്യയിലെത്തും

ഡൽഹി ∙ റഷ്യയുടെ വിദേശകാര്യമന്ത്രി സെർഗെയ് ലാവ്‌റോവ് 2 ദിവസത്തെ സന്ദർശനത്തിന് ഇന്ന് ഇന്ത്യയിലെത്തുന്നു . കുറഞ്ഞ നിരക്കിൽ റഷ്യയിൽ നിന്നു ക്രൂഡ് ഓയിൽ വാങ്ങുന്നതും ഉഭയകക്ഷി വ്യാപാരത്തിന് രൂപ–റൂബിൾ ഇടപാടു സംവിധാനം രൂപപ്പെടുത്തുന്നതുമാണു മുഖ്യ ചർച്ചാ വിഷയങ്ങൾ. യുക്രെയ്ൻ സംഘർഷം ആരംഭിച്ചശേഷം ഇതാദ്യമാണ് ലാവ്‌റോവിന്റെ ഇന്ത്യയിലെ സന്ദർശനം.

യുഎസും യൂറോപ്യൻ രാജ്യങ്ങളും റഷ്യക്കെതിരെ ഉപരോധമേർപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയടക്കമുള്ള രാജ്യങ്ങളുമായി വ്യാപാരബന്ധം ശക്തമാക്കാനാണു റഷ്യയുടെ നീക്കം.

റഷ്യയിൽ നിന്ന് എസ്–400 ട്രയംഫ് മിസൈൽ സംവിധാനം ഇന്ത്യ വാങ്ങുന്നുണ്ട്. ഇതു സംബന്ധിച്ചും ചർച്ചകളുണ്ടായേക്കും. കരാറിൽ നിന്ന് പിന്മാറാനുള്ള യുഎസ് നിർബന്ധത്തിന് ഇന്ത്യ വഴങ്ങിയിട്ടില്ല.

ചൈനയിൽ അഫ്ഗാനിസ്ഥാൻ സംബന്ധിച്ച യോഗം കഴിഞ്ഞാണു ലാവ്‌റോവ് ഇന്ത്യയിലേക്കു വരുന്നത്. യുഎസ് ഡപ്യൂട്ടി സുരക്ഷാ ഉപദേഷ്ടാവ് ദലീപ് സിങ് ഇപ്പോൾ ഇന്ത്യയിലുണ്ട്.

ബ്രിട്ടിഷ് വിദേശകാര്യ മന്ത്രി ലിസ് ട്രസും ഇന്നു വൈകിട്ട് ഡൽഹിയിലെത്തുന്നുണ്ട്. വിദേശകാര്യ മന്ത്രി എസ്.ജയശങ്കറുമായുള്ള ചർച്ചയ്ക്കു ശേഷം ഇന്നു രാത്രി തന്നെ അവർ മടങ്ങും. ജർമൻ വിദേശ–സുരക്ഷാ നയ ഉപദേഷ്ടാവ് യെൻസ് പ്ലോട്നറും ഇന്നലെ ഡൽഹിയിലുണ്ടായിരുന്നു.

ചൈനയുടെ വിദേശകാര്യമന്ത്രി വാങ് യി, ഇന്ത്യ–പസിഫിക് മേഖല യൂറോപ്യൻ യൂണിയൻ പ്രത്യേക പ്രതിനിധി ഗബ്രിയേൽ വിസെന്റിൻ, യുഎസ് രാഷ്ട്രീയകാര്യ അണ്ടർ സെക്രട്ടറി വിക്ടോറിയ നുലാൻഡ്, ഓസ്ട്രിയ, ഗ്രീസ് വിദേശകാര്യമന്ത്രിമാർ എന്നിവരും കഴിഞ്ഞയാഴ്ച ഇന്ത്യ സന്ദർശിച്ചു.

യുക്രെയ്നിലെ റഷ്യൻ ആക്രമണത്തെ ഇന്ത്യ അപലപിച്ചില്ലെന്ന് യുഎസ് പ്രസി‍ഡന്റ് ജോ ബൈഡൻ പറഞ്ഞിരുന്നു. ഐക്യരാഷ്ട്രസംഘടനയിൽ റഷ്യൻ ആക്രമണത്തെ അപലപിച്ച പ്രമേയങ്ങളുടെ വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടു നിൽക്കുകയും ചെയ്തു.

യുക്രെയ്ൻ പ്രതിസന്ധി നയതന്ത്ര ചർച്ചയിലൂടെ പരിഹരിക്കണമെന്നാണ് ഇന്ത്യയുടെ നിലപാട്. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനുമായി 3 തവണയും യുക്രെയ്ൻ പ്രസിഡന്റ് വൊളോ‍ഡിമിർ സെലെൻസ്കിയുമായി 2 തവണയും പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണിൽ സംസാരിച്ചിരുന്നു.