മോഹാലസ്യപ്പെടാതെ നിശ്ചയദാര്‍ഢ്യത്തോടെയും ആത്മവിശ്വാസം കൈവിടാതെയും പിടിച്ചു നിന്ന ബാബുവിന്റെയും ആണ് ഈ ദിവസം- ഷെയ്ൻ നി​ഗം

40 മണിക്കൂർ നീണ്ടു നിന്ന പ്രയ്തനത്തിനൊടുവിൽ കുറുമ്പാച്ചി മലമുകളിൽ കുടുങ്ങിയ യുവാവിനെ സാഹസികമായി രക്ഷപ്പെടുത്തിയത് ഇന്ന് പുലർച്ചെയാണ്. 48 മണിക്കൂര്‍ വെള്ളവും ഭക്ഷണവുമില്ലാതെ മലയിടുക്കില്‍ കുടുങ്ങിയിട്ടും ആത്മവിശ്വാസം കൈവിടാത പിടിച്ചു നിന്ന ബാബുവാണ് ഈ ദിവസത്തെ താരമെന്ന് നടന്‍ ഷെയ്ന്‍ നിഗം. ആര്‍മി ഉദ്യോഗസ്ഥനായ ബാലയുടെ കരങ്ങള്‍ ബാബുവിനെ സുരക്ഷിതമാക്കിയെന്നും ഷെയ്ന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഒടുവില്‍ സന്തോഷ വാര്‍ത്ത, ബാബുവിനെ ആര്‍മി ഉദ്യോഗസ്ഥനായ ബാലയുടെ കരങ്ങള്‍ സുരക്ഷിതമാക്കി. 40 മണിക്കൂര്‍ പാലക്കാടിന്റെ ചൂടും തണുപ്പും ഏറ്റു ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും അഭാവത്തില്‍ മോഹാലസ്യപ്പെടാതെ നിശ്ചയദാര്‍ഢ്യത്തോടെയും ആത്മവിശ്വാസം കൈവിടാതെയും പിടിച്ചു നിന്ന ബാബുവിന്റെയും ആണ് ഈ ദിവസം” എന്നാണ് ഷെയ്ന്‍ കുറിച്ചിരിക്കുന്നത്.

രക്ഷാപ്രവർത്തനം വിജയകരമായി പൂർത്തീകരിച്ച ഇന്ത്യൻ സൈന്യം ബാബുവിനെ മലമുകളിലേക്ക് എത്തിക്കുന്നത് ഏകദേശം പത്ത് മണിയോടെയാണ്. തുടക്കത്തിൽ ശാരീരിക അവശതകളൊന്നും പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും വെള്ളം കുടിച്ചതിന് പിന്നാലെ ബാബു രക്തം ഛർദിക്കുകയായിരുന്നു. എത്രയും പെട്ടെന്ന് ബാബുവിനെ രക്ഷിക്കാനായി ഹെലികോപ്റ്റർ എത്തിക്കാൻ രക്ഷാപ്രവർത്തകർ അഭ്യർത്ഥിച്ചു. ബാബുവിനെ മലമുകളിലെത്തിച്ച ശേഷം പ്രാഥമിക ചികിത്സയും വെള്ളവും ഭക്ഷണവും നൽകിയതാണ്. പക്ഷേ വെള്ളം കുടിച്ചതിന് പിന്നാലെ ബാബു രക്തം ഛർദിച്ചത് ആശങ്ക ജനിപ്പിക്കുന്നുണ്ട്. എന്നാൽ നിലവിൽ ആരോഗ്യനില തൃപ്തികരമാണെന്നാണ് പുറത്ത് വരുന്ന വിവരം.

വെള്ളമോ ഭക്ഷണമോ നൽകാൻ യന്ത്രങ്ങൾക്ക് പോലും എത്തിപ്പെടാൻ സാധിക്കാത്ത വിധത്തിൽ ഏറെ പ്രയാസകരമായിരുന്നു ദൗത്യം. രക്ഷാപ്രവർത്തനത്തിന്റെ മണിക്കൂറുകളിൽ ബാബു പ്രകടിപ്പിച്ച ഇച്ഛാശക്തിയും സമാനതകളില്ലാത്തതായിരുന്നു. വെള്ളമോ ഭക്ഷണമോ ഇല്ലാതെ രണ്ട് ദിവസത്തിലേറെയാണ് ബാബു മലയിടുക്കിലിരുന്നത്. പൊത്തിൽ അകപ്പട്ടുപോയപ്പോഴും മനോധൈര്യം കൈവിടാതെ താൻ അപകടത്തിലാണെന്ന് ലോകത്തെ അറിയിക്കാൻ ബാബുവിന് കഴിഞ്ഞു എന്നതാണ് നിർണായകമായത്.

അപൂർവങ്ങളിൽ അപൂർവമായ രക്ഷാദൗത്യമാണ് കഴിഞ്ഞ രണ്ട് ദിവസമായി കേരളം കണ്ടുകൊണ്ടിരിക്കുന്നത്. ചെങ്കുത്തായ മലനിരകളിലേക്ക് കടക്കുക എന്ന ഏറെ ശ്രമകരമായ ദൗത്യത്തിനായി ഇന്ത്യൻ ആർമിയും സംസ്ഥാന പൊലീസും ഫോറസ്റ്റ് ഉദ്യോഗസ്ഥരും നാട്ടുകാരും ഒരിമിക്കുകയായിരുന്നു. ആയിരം അടി ഉയരമുള്ള മലയുടെ 600 അടിയോളം ഉയരമുള്ള പൊത്തിൽ കുടുങ്ങിക്കിടക്കുന്ന ആളെ രക്ഷപ്പെടുത്തുന്നത് കേരളത്തിലെ ആദ്യത്തെ സംഭവമാണ്. ഭൂമിശാസ്ത്രപരമായ പ്രശ്‌നങ്ങൾ, രാത്രിയിൽ തീരെ വെളിച്ചമില്ലാത്ത അവസ്ഥ, വന്യമൃഗങ്ങളുടെ സാന്നിധ്യം എന്നിങ്ങനെ രക്ഷാപ്രവർത്തനത്തിന്റെ ഓരോ വളവുകളിലും മടക്കുകളിലും ദൗത്യത്തിന് നേരിടാൻ പ്രതിസന്ധികളേറെയായിരുന്നു.