പ്രതിരോധ നീക്കവുമായി ഡിഎംകെ, സിബിഐക്കുള്ള പൊതുസമ്മതം പിന്‍വലിച്ച് തമിഴ്‌നാട്

ചെന്നൈ : തമിഴ്‌നാട്ടില്‍ ഇനി സിബിഐക്ക് കേസെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെയോ കോടതിയുടെയോ അനുമതി വേണം. സിബിഐക്കുള്ള പൊതുസമ്മതം തമിഴ്നാട് സർക്കാർ പിൻവലിച്ചു. അഴിമതി കേസുകളിൽ ഡിഎംകെയിലെ പ്രമുഖർക്കെതിരെ കേന്ദ്ര ഏജൻസികൾ നടപടികൾ സ്വീകരിക്കുന്നതിനിടെയാണ് ഇത്തരമൊരു സുപ്രധാന തീരുമാനം ഡിഎംകെ എടുത്തിരിക്കുന്നത്. തമിഴ്നാട് ആഭ്യന്തര വകുപ്പാണ് ഇതുസംബന്ധിച്ച അറിയിപ്പ് പുറപ്പെടുവിച്ചു.

ഈ വ്യവസ്ഥ നിലവിൽ വരുന്ന പത്താമത്തെ സംസ്ഥാനമായി തമിഴ്‌നാട് മാറി. കേരളം, മേഘാലയ, മിസോറാം, ഛത്തീസ്ഗഢ്, ജാർഖണ്ഡ്, പഞ്ചാബ്, തെലങ്കാന, പശ്ചിമബംഗാൾ, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലാണ് ഈ സ്ഥിതി നേരത്തേ ഉള്ളത്. അഴിമതി കേസിൽ തന്റെ വലംകൈയായ സെന്തിൽ ബാലാജിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് സ്വയം പ്രതിരോധം എന്ന നിലയിൽ സ്റ്റാലിൻ സർക്കാർ ഇത്തരമൊരു തീരുമാനം എടുത്തത്.

തമിഴ്‌നാട് വൈദ്യുതി മന്ത്രിയും ഡി.എം.കെ. നേതാവുമായ വി. സെന്തില്‍ ബാലാജിയെ കള്ളപ്പണം ആരോപിച്ച് ഇ.ഡി. അറസ്റ്റുചെയ്ത് മണിക്കൂറുകള്‍ക്കകമാണ് സര്‍ക്കാരിന്റെ നീക്കം. ഇ.ഡി. ചോദ്യം ചെയ്യുന്നതിനിടെ സെന്തില്‍ ബാലാജിക്ക് നെഞ്ചുവേദന അനുഭവപ്പെടുകയും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.

കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്ന് കൂടുതൽ അന്വേഷണ ഇടപെടലുകൾ ഉണ്ടായേക്കുമെന്ന വിലയിരുത്തലിന്റെ കൂടി അടിസ്ഥാനത്തിലാണ് സിബിഐക്കുള്ള പൊതുസമ്മതം സ്റ്റാലിൻ പിൻവലിച്ചിരിക്കുന്നത്.