വയനാട്ടില്‍ സ്‌ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥികള്‍ മരിച്ചു

വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ സ്‌ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥികള്‍ മരിച്ചു. ബത്തേരി കോട്ടക്കുന്ന് സ്വദേശി മുരളി, കുണ്ടുപറമ്പില്‍ അജ്മല്‍ എന്നിവരാണ് മരിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന വിദ്യാര്‍ത്ഥി ഫെബിന്‍ ഫിറോസ് ചികിത്സയിലാണ്. ബത്തേരി കുപ്പാടി കാരക്കണ്ടിക്ക് സമീപം ഈ മാസം 22നായിരുന്നു സംഭവം.

ഉച്ചയ്ക്ക് ഒരു മണിയോടെ മണ്ണാര്‍ക്കാട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ആളൊഴിഞ്ഞ ഷെഡ്ഡിനുള്ളിലാണ് സ്ഫോടനമുണ്ടായത്. സംഭവത്തില്‍ മുരളി, അജ്മല്‍ ഉള്‍പ്പെടെ പ്രദേശവാസികളായ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. പൊളളലേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ തുടരവേയാണ് രണ്ട് വിദ്യാര്‍ത്ഥികള്‍ ഇന്ന് മരിച്ചത്. സ്ഫോടനത്തില്‍ പരുക്കേറ്റ കാരക്കണ്ടി ജലീലിന്റെ മകന്‍ ഫെബിന്‍ ഫിറോസ് ചികിത്സയിലാണ്.

മരിച്ച അജ്മല്‍ ഫെബിന്‍ ഫിറോസിന്റെ ബന്ധുവാണ്. ഫെബിന്റെ വീട്ടില്‍ അവധിക്കാലമാഘോഷിക്കാനെത്തിയതാണ് അജ്മല്‍. കണ്ണൂരില്‍ നിന്നെത്തിയ സ്ഫോടക പരിശോധന വിദഗ്ധ സംഘത്തിന്റെ പരിശോധനയില്‍ വെടിമരുന്നാണ് പെട്ടിത്തെറിച്ചതെന്ന് കണ്ടെത്തി. ആളൊഴിഞ്ഞ ഷെഡ്ഡില്‍ വെടിമരുന്നെങ്ങനെ എത്തിയെന്നതിനെ കുറിച്ച് പൊലീസ് അന്വേഷിച്ചുവരികയാണ്. രണ്ട് വര്‍ഷം മുമ്പുവരെ പടക്ക ഗോഡൗണായിരുന്നു ഷെഡ്ഡ്.