പാലക്കാട്: വീട്ടമ്മയെ ആക്രമിച്ച കാട്ടുപന്നികളെ വെടിവച്ച് കൊന്നു. കുഴൽമന്ദത്ത് വടവടിയിലെ കാട്ടുപന്നികളെയാണ് കൊന്നത്. വീട്ടമ്മയെ ആക്രമിച്ച് പരുക്കേൽപ്പിച്ചതിന് പിന്നാലെയാണ് വെടിവച്ച് കൊല്ലാൻ വനംവകുപ്പ് ഉത്തരവിട്ടത്.
തൊഴിലുറപ്പ് തൊഴിലാളിയായ തത്ത, വീടിനോട് ചേര്‍ന്ന് വിറക് ശേഖരിക്കുന്നതിനിടയിലായിരുന്നു കാട്ടുപന്നി ആക്രമിച്ചത്. കഴിഞ്ഞ ദിവസം രാവിലെ 7.45 ഓടെയാണ് വീട്ടമ്മയ്‌ക്ക് നേരെ കാട്ടുപന്നി ആക്രമണം ഉണ്ടായത്.
പ്രദേശത്ത് കാട്ടുപന്നി ആക്രമണം രൂക്ഷമാണെന്ന് നാട്ടുകാര്‍ പരാതിയും ഉന്നയിച്ചിരുന്നു. ഇതിനെ തുടർന്ന് രാത്രിയോടെയാണ് വനംവകുപ്പിന് കീഴിലുള്ള രണ്ട് ഷൂട്ടർമാർ പന്നികളെ വെടിവച്ച് കൊലപ്പെടുത്തിയത്.
കാട്ടുപന്നിയുടെ ആക്രമണത്തില്‍ നിന്ന് കുതറിമാറാന്‍ ശ്രമിക്കുന്നതിനിടെ വീട്ടമ്മയുടെ മുട്ടുകാലിനും പാദത്തിനും ഇടയിലാണ് കാട്ടുപന്നി കടിച്ചുമുറിച്ചത്.
കരച്ചില്‍ കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയപ്പോള്‍ കാട്ടുപന്നി ഓടി മറയുകയായിരുന്നു. ഉടന്‍ തന്നെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ വിദഗ്ധ ചികിത്സയ്‌ക്കായി തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.