വൈദ്യുതി പോസ്റ്റിൽ കെട്ടിയിട്ട് മർദ്ദിച്ച യുവതിക്ക് വധഭീഷണി, പ്രതികളുടെ ബന്ധുക്കള്‍ ഭീക്ഷണിയുമായെത്തി വീണ്ടും മർദ്ദിച്ചു.

വൈദ്യുതി പോസ്റ്റിൽ വിധവയായ യുവതിയെ കെട്ടിയിട്ട് മർദ്ദിച്ച സംഭവത്തെ തുടർന്ന് വധഭീഷണിയുമായെത്തിയ പ്രതികളുടെ ബന്ധുക്കള്‍ യുവതിയെ വീണ്ടും മർദ്ദിച്ചു. കന്യാകുമാരി ജില്ലയിലെ കുഴിത്തുറ മേല്പുറം ജംഗ്ഷനിലെ വൈദ്യുതി പോസ്റ്റിൽ കെട്ടിയിട്ടാണ് മേല്പുറം സ്വദേശിനി കലയെ (35) ഒരു സംഘം ആൾക്കാർ ഏതാനും ദിവസങ്ങൾക്ക് മുൻപ് മർദ്ദിക്കുന്നത്.

വൈദ്യുതി പോസ്റ്റിൽ വിധവയായ യുവതിയെ കെട്ടിയിട്ട് മർദ്ദിച്ച സംഭവത്തിൽ യുവതിക്ക് നേരെ വധഭീഷണിയുമായി ഇപ്പോൾ പ്രതികളുടെ ബന്ധുക്കള്‍ എത്തിയിരിക്കുകയാണ്. കേസ് പിന്‍വലിച്ചില്ലെങ്കില്‍ തന്നെ കൊലപ്പെടുത്തുമെന്ന് പ്രതികളുടെ ബന്ധുക്കൾ ഭീഷണിപ്പെടുത്തിയതായി യുവതി മാധ്യമങ്ങളോട് പറഞ്ഞു. മേല്പുറം സ്വദേശിനി കലയെ ആണ് ഏതാനും ദിവസങ്ങൾക്ക് മുൻപ് ഒരു സംഘം കെട്ടിയിട്ട് മർദ്ദിക്കുന്നത്.

മേല്പുറം, പാകോട് സ്വദേശികളായ നടരാജിന്‍റെ മകൻ ശശി (47), നാഗേന്ദ്രന്റെ മകൻ വിനോദ് (44), അമ്പയന്റെ മകൻ വിജയകാന്ത് (37) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഒളിവിൽ പോയ ഗുണ്ട ദിപിൻ, അരവിന്ദ് എന്നിവരെ പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തിരുന്നില്ല.

ചൊവ്വാഴ്ച രാവിലെ പ്രതികളുടെ ബന്ധുക്കൾ എന്ന് പറഞ്ഞ് കല താമസിക്കുന്ന വീട്ടിലെത്തിയ സംഘം കേസ് പിൻവലിക്കണമെന്നും ഇല്ലെങ്കില്‍ കൊലപ്പെടുത്തു മെന്നും ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്ന് അവർ കലയെ മർദ്ദിച്ചു. മർദ്ദനമേറ്റു വീട്ടിൽ നിന്ന് ഇറങ്ങി ഓടിയ കല മേല്പുറം ജംഗ്ഷനിൽ വച്ച് ബോധംകെട്ട് വീഴുകയായിരുന്നു. സംഭവമറിഞ്ഞെത്തിയ അരുമന പൊലീസ് കലയെ ആംബുലൻസിൽ കുഴിത്തുറ സർക്കാർ ആശുപത്രിയിൽ എത്തിക്കുകയാണ് ഉണ്ടായത്.

തുടർ ചികിത്സയ്ക്കായി കലയെ നാഗർകോവിൽ ആശാരിപ്പള്ളം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഒളിവിൽ പോയ രണ്ട് പ്രതികളെ കൂടി പൊലീസ് അറസ്റ്റ് ചെയ്യണമെന്നും തന്‍റെ ജീവന് ഭീഷണിയുണ്ടെന്നും കല മാധ്യമങ്ങളോട് പറയുകയുണ്ടായി. വീണ്ടും യുവതിയെ മർദിച്ച സംഭവത്തിൽ അന്വേഷണം നടത്തിവരുകയാണെന്നാണ് പോലീസ് ഭാഷ്യം.