കണ്ണില്‍ മുളകുപൊടിയെറിഞ്ഞ ശേഷം വയോധികയുടെ മാല കവർന്നു, യുവാവ് പിടിയിൽ

കൊച്ചി: കണ്ണില്‍ മുളകുപൊടിയെറിഞ്ഞ ശേഷം സ്വര്‍ണമാലയാണെന്ന് കരുതി വയോധികയുടെ കഴുത്തിലെ മാല പൊട്ടിക്കുകയും ചെയ്ത യുവാവ് അറസ്റ്റില്‍. ചേന്ദമംഗലം കിഴക്കുംപുറം കൊറ്റട്ടാല്‍ മാതിരപള്ളി വീട്ടില്‍ ഷാജഹാനെ(28)യാണ് വടക്കേക്കര പോലീസ് അറസ്റ്റ് ചെയ്തത്.

ചേന്ദമംഗലം കിഴക്കുംപുറം ഭാഗത്ത് കൊറ്റട്ടാല്‍ ക്ഷേത്രത്തിന് വടക്കുവശത്തുമുള്ള കോണ്‍ക്രീറ്റ് റോഡില്‍വെച്ചാണ് സുഭദ്ര എന്ന 80-കാരിയുടെ മാല കവര്‍ന്നത്. പ്രതിയുടെ വീടിന് മുന്നില്‍വെച്ചായിരുന്നു സംഭവം.

സ്വന്തം വീടിന് മുന്നില്‍വെച്ച് വയോധികയുടെ പിറകിലൂടെയെത്തിയ പ്രതി കൈയില്‍ കരുതിയിരുന്ന മുളകുപൊടി കണ്ണിലേക്ക് എറിയുകയും കഴുത്തിലുണ്ടായിരുന്ന മാല പൊട്ടിച്ചെടുക്കുകയുമായിരുന്നു. എന്നാല്‍, കഴുത്തിലുണ്ടായിരുന്നത് മുക്കുപണ്ടമാണെന്ന് പ്രതി അറിഞ്ഞിരുന്നില്ല. തുടര്‍ന്ന് മാല പൊട്ടിച്ചയാളെ തിരയാനും ഇയാള്‍ മുന്‍നിരയിലിറങ്ങി.

കവര്‍ച്ചാശ്രമത്തിനിടെ പരിക്കേറ്റ സുഭദ്ര പ്രതിയുടെ വീട്ടിലാണ് വിശ്രമിച്ചത്. ഈ സമയം മോഷ്ടാവിനായി പോലീസും നാട്ടുകാരും തിരച്ചില്‍ നടത്തുമ്പോള്‍ ഷാജഹാനും സജീവമായുണ്ടായിരുന്നു. ഇതിനിടെ, ഷര്‍ട്ടിടാതെ മുണ്ട് മാത്രം ധരിച്ചെത്തിയ ആളാണ് മാല പൊട്ടിച്ചതെന്ന് സുഭദ്ര മൊഴി നല്‍കി. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഷാജഹാന്‍ പിടിയിലായത്. ഇയാള്‍ പൊട്ടിച്ചെടുത്ത മാല സ്വന്തം വീടിന് പിറകില്‍ ഒരു ബക്കറ്റില്‍ തവിടിനുള്ളില്‍ ഒളിപ്പിച്ചനിലയിലും കണ്ടെത്തി.