ഷാൻ വധക്കേസില്‍ മൂന്ന് പ്രതികൾക്ക് ഉപാധികളോടെ ജാമ്യം

ആലപ്പുഴ: എസ്‍ഡിപിഐ സംസ്ഥാന സെക്രട്ടറി ഷാൻ വധക്കേസിൽ (Shan Murder) മൂന്ന് പ്രതികൾക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു.  കേസിലെ എട്ടാം പ്രതി ചേര്‍ത്തല സ്വദേശി അഖിൽ, 12 ആം പ്രതി തൃശ്ശൂര്‍ സ്വദേശി  സുധീഷ്, പതിമൂന്നാം പ്രതി ഉമേഷ് എന്നിവർക്കാണ്  ജാമ്യം അനുവദിച്ചത്.

ആലപ്പുഴ ജില്ലയിൽ പ്രവേശിക്കരുത്, മറ്റ് കുറ്റക്യത്യങ്ങളില്‍ ഏര്‍പ്പെടരുത് തുടങ്ങിയ കർശന ഉപാധികളോടെയാണ് ജാമ്യം. കേസിലെ മുഖ്യ പ്രതികളെ ആമ്പുലന്‍സില്‍ രക്ഷപെടുത്താന്‍ സഹായിച്ചുവെന്നതാണ് അഖിലിനെതിരെയുള്ള കുറ്റം. പ്രതികളെ ഒളിവില്‍ താമസിപ്പിക്കാൻ സഹായിച്ചവരാണ് ഉമേഷും സുധീഷും.

എസ്ഡിപിഐ നേതാവ് ഷാൻ്റെ കൊലപാതകം ആർഎസ്എസ് നേതാക്കളുടെ അറിവോടെ ആസൂത്രണം ചെയ്ത പ്രതികാര കൊല ആണെന്നാണ് പൊലീസ് റിമാൻഡ് റിപ്പോർട്ടില്‍ പറയുന്നുത്. ചേർത്തലയിലെ ആർഎസ്എസ് പ്രവർത്തകൻ നന്ദുവിൻ്റെ കൊലയ്ക്ക് പിന്നാലെ ആസൂത്രണം തുടങ്ങി.

ആർഎസ്എസ് കാര്യാലയത്തിൽ വെച്ച് രഹസ്യ യോഗങ്ങൾ ചേർന്നു. രണ്ട് സംഘമായി എത്തി ഷാനിനെ കൊലപ്പെടുത്തി. അതിനുശേഷം കൊലയാളി സംഘത്തെ തൃശ്ശൂരിലേക്ക് രക്ഷപെടാൻ സഹായിച്ചത് ആർഎസ്എസ് നേതാക്കളാണെന്നും റിമാൻഡ് റിപ്പോർട്ടില്‍ പറയുന്നു.