ശുചിമുറിയില്‍ മൃതദേഹവുമായി ട്രെയിന്‍ യാത്ര ചെയ്തത് 900 കിലോമീറ്റര്‍

ന്യൂഡല്‍ഹി. 900 കിലോമീറ്റര്‍ മൃതദേഹവുമായി ട്രെയിന്‍ യാത്ര ചെയ്തു. യാത്രക്കാര്‍ ദുര്‍ഗന്ധം വരുന്നതായി പറഞ്ഞതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ശുചിമുറിയില്‍ മൃതദേഹം കണ്ടെത്തിയത്. സഹര്‍സാ അമൃത്സര്‍ ജനസേവാ എക്‌സ്പ്രസ്സില്‍ ഉത്തര്‍ പ്രദേശിലെ ഷാജഹാന്‍പുരില്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ പരിശോധന നടത്തിയതിനെ തുടര്‍ന്ന് അഞ്ചു മണിക്കൂര്‍ വൈകിയാണ് ട്രെയിന്‍ യാത്ര തിരിച്ചത്.

അതേസമയം മരിച്ച വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ല. ട്രെയിന്‍ യാര്‍ഡില്‍ കിടക്കുന്ന സമയത്ത് കയറിയതായിരിക്കും എന്നാണ് പോലീസ് പറയുന്നത്. മൃതദേഹം കണ്ടെത്തുന്നതിന് മൂന്ന് നാല് ദിവസം മുമ്പ് ഇയാള്‍ മരിച്ചതായാണ് സംശയിക്കുന്നതെന്നും പോലീസ് പറയുന്നു. മരണത്തിന് മുന്‍പ് ഇയാള്‍ക്ക് ബോധം നഷ്ടപ്പെട്ടിരുന്നതായി റെയില്‍വെ ഡോക്ടര്‍ പറയുന്നു. മരിച്ച വ്യക്തിയെ തിരിച്ചറിയുന്നതിനായി ബീഹാര്‍ സ്റ്റേഷന്‍ പരിസരത്ത് റെയില്‍വേ പോലീസ് പോസ്റ്ററുകള്‍ പതിച്ചു.