കായംകുളത്ത് ക്ഷേത്രക്കുളത്തിൽ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

ആലപ്പുഴ: കായംകുളം കണ്ണമംഗലം ശ്രീ മഹാദേവ ക്ഷേത്ര കുളത്തിൽ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. പത്തിയൂർ ഇടശ്ശേരി കണ്ടത്തിൽ പറമ്പിൽ സൽമാൻ (16), പത്തിയൂർ ഇടശ്ശേരി കല്ലുപുര വീട്ടിൽ തുളസിയുടെ മകൻ തുഷാർ (15) എന്നിവരാണ് മരിച്ചത്.

പത്തിയൂർ പഞ്ചായത്ത് ഹൈസ്കൂൾ വിദ്യാർത്ഥികളാണ് ഇരുവരും. സ്കൂളിലെ പരീക്ഷ കഴിഞ്ഞ് കുളത്തിൽ കുളിക്കാൻ എത്തിയതാണ്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കായംകുളത്ത് നിന്നും അഗ്നിശമന സേന എത്തി ഇരുവരുടെയും മൃതദേഹം പുറത്തെടുത്തു.

അതേസമയം, കോഴിക്കോട് മീൻ പിടിക്കാൻ പോയ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മുക്കം മണാശ്ശേരി സ്വദേശി രജീഷിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മുക്കം കടവ് പാലത്തിനു സമീപം ചെറുപുഴയിലായിരുന്നു സംഭവം. ഇയാളുടെ ബൈക്കും മൊബൈൽ ഫോണും വലയും പുഴയരികിൽ കണ്ടെത്തുകയായിരുന്നു.

ഉടൻ തന്നെ നാട്ടുകാർ പോലീസിലും ഫയർഫോഴ്സിലും വിവരം അറിയിച്ചു. തുടർന്ന്, ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.