യു.എ.ഇയിൽ നാശം വിതച്ച് മഴ, റെഡ് അലർട്ട്, വിമാന സർവീസുകൾ റദ്ദാക്കി

ദുബായ്: ഗൾഫിലെമ്പാടും ഇടിമിന്നലോടുകൂടിയ കനത്തമഴയും ആലിപ്പഴവർഷവും. തിങ്കളാഴ്ച തുടങ്ങിയ മഴ ചൊവ്വാഴ്ച പുലർച്ചയോടെ ശക്തിപ്രാപിച്ചു. യു.എ.ഇ., ഒമാൻ, ബഹ്‌റൈൻ എന്നിവിടങ്ങളിലാണ് മഴ അതിശക്തമായത്. ബുധനാഴ്ചയും മഴ തുടരാനാണ് സാധ്യതയെന്ന് വിവിധ കാലാവസ്ഥാകേന്ദ്രങ്ങൾ അറിയിച്ചു.

റൺവേകളിൽ വെള്ളക്കെട്ടുണ്ടായതോടെ വ്യോമ ​ഗതാ​ഗതം താറുമാറായി.ദുബായിൽ നിന്ന് പുറപ്പെടാനിരുന്ന ഒൻപത് വിമാനങ്ങളും ദുബായിലേക്ക് വരാനിരുന്ന എട്ട് വിമാന സർവീസുകളും റദ്ദാക്കി. ദുബായിലേക്ക് വരുന്ന മുഴുവൻ വിമാനങ്ങളും കാലാവസ്ഥ മെച്ചപ്പെടുന്നത് വരെ സമീപ വിമാത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിടും.

അത്യാവശ്യ കാര്യത്തിനല്ലാതെ ആരും പുറത്തിറങ്ങരുതെന്ന് അധികൃതരുടെ മുന്നറിയിപ്പ്. വിവിധ ഗൾഫ് രാജ്യങ്ങളിൽ ബുധനാഴ്ച മണിക്കൂറിൽ 70 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശുമെന്നാണ് പ്രവചനം. ദുബായ്, അബുദാബി തീരപ്രദേശങ്ങളിലെല്ലാം കാറ്റ് ശക്തമായിരുന്നു. ഒമാനിലെ പേമാരിയിൽ 18 പേരാണ് ഇതുവരെ മരിച്ചത്. ഇതിൽ 10 പേർ സ്കൂൾവിദ്യാർഥികളാണ്. ഒട്ടേറെപ്പേരെ കാണാതായിട്ടുണ്ട്. ഇതുവരെയുള്ള നാശനഷ്ടങ്ങൾ കണക്കാക്കിയിട്ടില്ല. ബുധനാഴ്ച വൈകുന്നേരത്തോടെ സ്ഥിതിഗതികൾ മെച്ചപ്പെടുമെന്നാണ് വിവരം.