തിരുവനന്തപുരം: അര്‍ഹിക്കാത്തവര്‍ക്ക് അംഗീകാരം കൊടുക്കരുതെന്നതാണ് പാഠമെന്നും അര്‍ഹിക്കുന്നതിലും കൂടുതല്‍ അംഗീകാരം കിട്ടിയവരാണ് എ.കെ.ജി സെന്‍ററിലേക്ക് പോയതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കോണ്‍ഗ്രസ് വിട്ട് ആരു പോയാലും ഒരു ചുക്കും സംഭവിക്കില്ലെന്ന് പറഞ്ഞ വി.ഡി. സതീശന്‍ കെ. കരുണാകരന്‍ പോയിട്ടും കോണ്‍ഗ്രസിനെ കൈപിടിച്ച് ഉയര്‍ത്താന്‍ കഴിഞ്ഞുവെന്ന് ചൂണ്ടികാട്ടി.
പാര്‍ട്ടി വിശദീകരണത്തിന് ധിക്കാരപരമായിരുന്നു അനില്‍കുമാറിന്‍റെ മറുപടിയെന്നും വി.ഡി. സതീശന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. കെ.പി.സി.സിയുടെ സംഘടന ചുമതലയുണ്ടായിരുന്ന ജനറല്‍ സെക്രട്ടറി കെ.പി. അനില്‍കുമാര്‍ 43 വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ച് കഴിഞ്ഞ ദിവസം സി.പി.എമ്മില്‍ ചേര്‍ന്നിരുന്നു.
ഭാരവാഹികള്‍ പെട്ടിതൂക്കികളാണെന്ന് പറഞ്ഞവരെ ഏത് പാര്‍ട്ടിയാണ് വച്ചുപൊറുപ്പിക്കുകയെന്നും സതീശന്‍ ചോദിച്ചു. സി.പി.എം. എത്ര പേര്‍ക്കെതിരേ അച്ചടക്ക നടപടിയെടുത്തു. എറണാകുളത്ത് പന്ത്രണ്ട് പേര്‍ക്കെതിരേ നടപടി എടുത്തില്ലെ.നിയമസഭാ തിരഞ്ഞെടുപ്പില്‍ അവര്‍ നിര്‍ത്തിയ സ്ഥാനാര്‍ഥിയെ തോല്‍പിക്കാന്‍ ശ്രമിക്കുകയും പണം വാങ്ങുകയും ചെയ്തുവെന്ന ഗുരുതരമായ ആരോപണത്തെ തുടര്‍ന്നായിരുന്നു ഇത്. അവര്‍ക്കെതിരേ എന്തുകൊണ്ടാണ് സി.പി.എം. നടപടിയെടുക്കുന്നത്.
ഈരാറ്റുപേട്ട വിഷയത്തില്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍ വീണിടത്തുകിടന്ന് ഉരുളുകയാണ്. ഈരാറ്റുപേട്ടയില്‍ യു.ഡി.എഫിന് പതിമൂന്ന് സീറ്റും എല്‍.ഡി.എഫിന് പത്ത് സീറ്റുമാണുള്ളത്. എസ്.ഡി.പി.ഐയ്ക്ക് അഞ്ച് സീറ്റും. ഈ അഞ്ച് സീറ്റുള്ള എസ്.ഡി.പി.ഐയുമായി സഹകരിച്ചാണ് എല്‍.ഡി.എഫ് അവിശ്വാസപ്രമേയം കൊണ്ടുവന്ന് ഭരണസമിതിയെ താഴെയിറക്കിയത്. എന്നിട്ട് ഇപ്പോള്‍ പറയുകയാണ് ഞങ്ങള്‍ അവരുമായി കൂട്ടുകൂടിയിട്ടില്ലല്ലെന്ന്. പിന്നെ എന്തിനാണ് അവിശ്വാസപ്രമേയം കൊണ്ടുവന്നത്.