ചന്ദ്രിക ദിനപ്പത്രത്തിന്റെ അക്കൗണ്ടില്‍ അടച്ചത് കള്ളപ്പണമെന്ന് വികെ ഇബ്രാഹിംകുഞ്ഞ് സമ്മതിച്ചുവെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്. ചന്ദ്രിക ദിനപ്പത്രത്തിന്റെ അക്കൗണ്ടില്‍ അടച്ചത് നികുതി അടക്കാത്ത പണമെന്ന് സമ്മതിച്ച് ആദായനികുതി വകുപ്പിന് ഇബ്രാഹിംകുഞ്ഞ് കത്തയച്ചിരുന്നവെന്നും വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടില്‍ വന്ന നാലര കോടിയുടെ കണക്കില്‍ പെടാത്ത നിക്ഷേപത്തിന്റെ ഉറവിടം ഏതാണെന്ന വിജിലന്‍സിന്റെ ചോദ്യത്തിന് ഇബ്രാഹിംകുഞ്ഞിന് മറുപടിയില്ലായിരുന്നു. നികുതി വെട്ടിച്ചതിന് പിഴ ഒടുക്കിയതിന്റെ രസീതുകള്‍ ഇബ്രാഹിംകുഞ്ഞിന്റെ വീട്ടീല്‍ നിന്നും വിജിലന്‍സ് കണ്ടെത്തിയിരുന്നു. രണ്ടേകാല്‍ കോടി നികുതി കുടിശികയും പിഴയും അടച്ചതിന്റെ രേഖകളും വിജിലന്‍സിന് ലഭിച്ചു. നാലേകാല്‍ കോടിയുടെ ഉറവിടം എവിടെന്നു പറയാന്‍ ഇബ്രാഹിംകുഞ്ഞിന് ഇനിയും കഴിഞ്ഞിട്ടില്ല. പാലാരിവട്ടം പാലം അഴിമതിയിലൂടെ ലഭിച്ച പണം ആണോ ഇതൊന്ന് അന്വേഷണം പുരോഗമിക്കുകയാണെന്ന് വിജിലന്‍സിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
അതേസമയം ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടില്‍ നാലര കോടിയുടെ കണക്കില്‍പെടാത്ത നിക്ഷേപമുണ്ടെന്ന് ആദായ നികുതി വകുപ്പ് 2017ല്‍ത്തന്നെ കണ്ടെത്തിയിരുന്നു. ഇബ്രാഹിംകുഞ്ഞിന്റെ വീട്ടില്‍ വിജിലന്‍സ് നടത്തിയ റെയ്ഡില്‍ ചന്ദ്രിക പത്രത്തിന്റെ അക്കൗണ്ട് മരവിപ്പിച്ചുകൊണ്ടുള്ള ഇന്‍കം ടാക്‌സ് വകുപ്പിന്റെ പ്രൊഹിബിഷന്‍ ഓര്‍ഡറും കണ്ടെത്തി. നടപടി ഒഴിവാക്കാല്‍ ഒരു കോടി പന്ത്രണ്ട് ലക്ഷം പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ ഡിപ്പോസിറ്റ് സ്‌കീമില്‍ നിക്ഷേപിച്ചിരുന്നു.
പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെതിരെ ക്രമ വിരുദ്ധ ഇടപെടലുകളുടെ നീണ്ട നിരതന്നെ വിജിലന്‍സ്കണ്ടെത്തി. ഇരുപത്തഞ്ചോളം ക്രമമവിരുദ്ധ ഇടപെടലുകളാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരിക്കെ വികെ ഇബ്രാംഹിംകുഞ്ഞ് നടത്തിയത്. നിര്‍മാണ കരാര്‍ ആര്‍ഡിഎസിനെ നല്‍കാന്‍ ഉടമ സുമിത് ഗോയലുമായി ഗൂഢാലോചന നടത്തി. 2013 ല്‍ ആര്‍ബിഡിസികെ, കെആര്‍എഫ്ബി, കിറ്റ്‌കോ ഉദ്യോഗസ്ഥരുമായും ഇബ്രാഹിംകുഞ്ഞ് ഗൂഢാലോചന നടത്തി.
ടെന്‍ഡറിലോ കരാറിലോ ഇല്ലാത്ത എട്ടേകാല്‍ കോടി രൂപ ചട്ടവിരുദ്ധമായി മൊബിലൈസേഷന്‍ അഡ്വാന്‍സ് ആര്‍ഡിഎസ് പ്രോജക്ട് ലിമിറ്റഡിന് നല്‍കി. 13.5 ശതമാനം പലിശയ്ക്ക് പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ലോണ്‍ നല്‍കുമ്പോള്‍ 7 ശതമാനം പലിശയ്ക്ക് ആര്‍ഡിഎസിന് അഡ്വാന്‍സ് നല്‍കി. ഈ പലിശയിളവ് നല്‍കിയതിലൂടെ 85 ലക്ഷം രൂപയാണ് നഷ്ടമുണ്ടായത്. പാലം നിര്‍മാണത്തിലെ ഡിസൈനിലും ഗുണനിലവാരത്തിലുമുള്ള ക്രമക്കേട് മൂലം പൊതു ഖജനാവിന് 13 കോടി രൂപയുടെ നഷ്ടമാണുണ്ടാക്കിയത്.