മർദനത്തിൽ വാരിയെല്ലുകൾ പൊട്ടി, കത്തിച്ച സിഗരറ്റ് കൊണ്ട് കുത്തി, കുഞ്ഞ് നേരിട്ടത് സമാനതകളില്ലാത്ത ക്രൂരത

മലപ്പുറം: മലപ്പുറം കാളികാവില്‍ രണ്ടര വയസുകാരിയുടെ മരണം ക്രൂര മര്‍ദ്ദനത്തെ തുടര്‍ന്നാണെന്ന് വ്യക്തമാക്കി പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കുഞ്ഞ് മരിച്ച ശേഷമാണ് ആശുപത്രിയില്‍ എത്തിച്ചത്. ക്രൂരമായ മര്‍ദ്ദനമാണ് കുഞ്ഞിന്റെ മരണത്തിന് കാരണമായതെന്നും പോസ്റ്റ് മോര്‍ട്ടത്തില്‍ കണ്ടെത്തി.

മര്‍ദ്ദനത്തില്‍ ബോധം പോയ കുഞ്ഞിനെ കട്ടിലിലേക്ക് എറിഞ്ഞു. കുഞ്ഞിന്റെ ശരീരത്തില്‍ പഴയതും പുതിയതുമായ നിരവധി മുറിവുകളുണ്ട്. കത്തിച്ച സിഗററ്റ് കൊണ്ട് കുത്തിയ പാടുകള്‍ കുഞ്ഞിന്റെ ശരീരത്തിലുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

കുഞ്ഞിന്റെ തലയ്ക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. തലയില്‍ രക്തം കട്ട പിടിച്ച നിലയിലാണ്. കുഞ്ഞിന്റെ തലയ്ക്ക് മുമ്പ് മര്‍ദ്ദനമേറ്റപ്പോള്‍ സംഭവിച്ച രക്തസ്രാവത്തിന്റെ മുകളില്‍ വീണ്ടും മര്‍ദ്ദനമേറ്റത് മരണത്തിന് കാരണമായി. മര്‍ദ്ദനത്തില്‍ കുഞ്ഞിന്റെ വാരിയെല്ലുകള്‍ പൊട്ടിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം പൊലീസ് അറസ്റ്റ് ചെയ്ത കുഞ്ഞിന്റെ പിതാവ് മുഹമ്മദ് ഫായിസിനെ പൊലീസ് സര്‍ജന് മുന്നില്‍ ഹാജരാക്കാനൊരുങ്ങുകയാണ് പൊലീസ്. രണ്ടര വയസുകാരി ഫാത്തിമ നസ്രിനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി മുഹമ്മദ് ഫായിസിന്റെ അറസ്റ്റ് ഇന്നലെ രാത്രിയാണ് രേഖപ്പെടുത്തിയത്. ഭാര്യയുമായുള്ള പ്രശ്‌നങ്ങളാണ് കുഞ്ഞിനെ മര്‍ദ്ദിക്കാന്‍ കാരണമെന്നാണ് ഇയാള്‍ പൊലീസിന് മൊഴി നല്‍കിയത്. മുഹമ്മദ് ഫായിസിന്റെ ബന്ധുക്കള്‍ക്ക് സംഭവത്തില്‍ പങ്കുണ്ടോ എന്നതുള്‍പ്പടെ പൊലീസ് അന്വേഷിച്ച് വരികയാണ്.