തമിഴ്‌നാട്ടില്‍ 500 മദ്യശാലകള്‍ അടച്ചുപൂട്ടുന്നു, നിര്‍ദേശിച്ചത് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍

ചെന്നൈ. തമിഴ്‌നാട്ടില്‍ 500 റീട്ടെയില്‍ മദ്യശാലകള്‍ അടച്ചുപൂട്ടുന്നു. ജൂണ്‍ 22നാണ് തമിഴ്‌നാട് സ്റ്റേറ്റ് മാര്‍ക്കറ്റിങ് കോര്‍പ്പറേഷന്റെ 500 മദ്യശാലകള്‍ അടച്ച് പൂട്ടുന്നത്. മുന്‍ എക്‌സൈസ് മന്ത്രി സിന്തില്‍ ബാലാജി ഏപ്രിലില്‍ നിയമസഭയില്‍ നടത്തിയ പ്രഖ്യാപനത്തിന്റെ ചുവട് പിടിച്ചാണ് നടപടി. മദ്യശാലകള്‍ പൂട്ടുന്നകാര്യം ടാസ്മാക് തന്നെയാണ് അറിയിച്ചത്.

അടച്ചുപൂട്ടുവാനുള്ള മദ്യശാലകള്‍ കണ്ടെത്തിയതായും 22-ാം തീയതി അത് അടച്ചുപൂട്ടുമെന്നും 20തന്നെ ഇത് സംബന്ധിച്ച ഉത്തരവ് നല്‍കിയതായും ടാസ്മാക് അറിയിച്ചു. മദ്യശാലകള്‍ അടച്ചുപൂട്ടാന്‍ മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ നിര്‍ദേശിച്ചിരുന്നു. മദ്യ ശാലകളുടെ എണ്ണം തമിഴ്‌നാട്ടില്‍ കുറയ്ക്കുവാന്‍ തീരുമാനിച്ചിരുന്നു.

ആദ്യ ഘട്ടത്തില്‍ അടച്ച് പൂട്ടുക ക്ഷേത്രങ്ങള്‍ക്ക് സമീപത്തുള്ളതും കച്ചവടം കുറവുള്ളതും ജനവാസ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നതുമായവയാണ് അടച്ചു പൂട്ടുക. അടച്ചുപൂട്ടുന്നവയില്‍ 138 എണ്ണം ചെന്നൈ സോണിലും 78 എണ്ണം കോയമ്പത്തൂര്‍, 125 എണ്ണം മധുര, 59 എണ്ണം സേലം, 100 മദ്യശാലകള്‍ തിരിച്ചിറപ്പള്ളിയിലും പ്രവര്‍ത്തിക്കുന്നതാണ്.