ലക്ഷക്കണക്കിനാളുകളുടെ ജീവൻ കവർന്നെടുത്ത കോവിഡിന് ഇതുവരെ വാക്സിൻ കണ്ടുപിടിച്ചിട്ടില്ല. ഇന്ത്യയടക്കമുള്ള പല രാജ്യങ്ങളും വാക്സിന്റെ പരീക്ഷണത്തിലാണ്. ലോകം കാത്തിരിക്കുന്ന വാക്സിന്റെ പരീക്ഷണത്തിന് തയ്യാറായി മലയാളി നഴ്സ്. അബുദാബിയിൽ ജോലിചെയ്യുന്ന കടുത്തുരുത്തിക്കാരി ആന്റു ജോസഫ്(32) ആണ് വാക്സിൻ പരീക്ഷണത്തിന് വിധേയയാത്. സിനോഫാം ചൈന നാഷനൽ ബയോടെക് ഗ്രൂപ്പ് വികസിപ്പിച്ചെടുത്ത വാക്സിനാണ് പരീക്ഷണം നടത്തിയത്.
അബുദാബി എൽഎൽഎച്ച് ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് ആയ ആന്റു, അറുനൂറ്റിമംഗലം വാഴപ്പറമ്പിൽ ലിബിന്റെ ഭാര്യയാണ്.ആറു മാസത്തേക്ക് നിരീക്ഷണം ഉണ്ടാകും എന്നാണ് അറിയിച്ചിരിക്കുന്നതെന്ന് ആന്റു പറഞ്ഞു. നഴ്സായ ഭർത്താവ് ലിബിനും വീട്ടുകാരും പൂർണ പിന്തുണ നൽകി. പരീക്ഷണത്തിന്റെ മൂന്നാം ഘട്ടമാണിപ്പോൾ നടക്കുന്നത്. കോവിഡ് വ്യാപിച്ച ഘട്ടത്തിൽ ഫീവർ ക്ലിനിക്കിൽ സേവനം അനുഷ്ഠിച്ചിരുന്ന ആന്റു കോവിഡ് പോസിറ്റീവ് ആയ ഒട്ടേറെപ്പേരെ പരിചരിച്ചിരുന്നു.
അബുദാബി നാഷനൽ എക്സിബിഷൻ സെന്ററിലൊരുക്കിയ പ്രത്യേക കേന്ദ്രത്തിൽ പ്രാഥമിക പരിശോധനകൾ പൂർത്തിയാക്കിയ ശേഷമാണ് ആരോഗ്യ പ്രവർത്തകർക്ക് വാക്സിൻ നൽകിയത്. മൂന്നു തവണയാണ് കുത്തിവയ്പ്. ഒന്നാം തിയതി ആദ്യ ഘട്ടം കഴിഞ്ഞു. പിന്നീടുള്ള തിയതികൾ അറിയിച്ചിട്ടില്ല. 50 ദിവസം അബുദാബിയിൽ തന്നെ കഴിയണം. ഈദ് അവധിക്കിടെ ആദ്യ ബാച്ചിൽ 109 ആരോഗ്യപ്രവർത്തകർ പരീക്ഷണത്തിന്റെ ഭാഗമായി വാക്സിൻ സ്വീകരിച്ചു.ഈ ബാച്ചിലാണ് ആന്റു ജോസഫും ഉൾപ്പെട്ടത്