പച്ചവെള്ളം കുടിക്കാതെ ഭിത്തി അലമാരയില്‍ തൂങ്ങിപ്പിടിച്ച് മൂന്നു ദിവസങ്ങള്‍ തള്ളിനീക്കി ;ഉള്ളുലയ്ക്കുന്ന കഥ

ഇതുവരെ കണ്ടിട്ടില്ലാത്ത പ്രളയത്തിന്റെ ഞെട്ടല്‍ കേരളം മറന്നുതുടങ്ങുന്നതിനിടെ രക്ഷപ്പെടലിന്റെ കൂടുതല്‍ ദാരുണമായ ഞെട്ടിപ്പിക്കുന്ന കഥകളാണ് പുറത്തുവരുന്നത്. പച്ചവെള്ളം കുടിക്കാതെ ഭിത്തി അലമാരയില്‍ തൂങ്ങിപ്പിടിച്ച് മൂന്നു ദിവസങ്ങള്‍ തള്ളിനീക്കിയ ഒരു അമ്മച്ചിയുടെ ഉള്ളുലയ്ക്കുന്ന കഥയാണ് പുറത്തുവന്നിരിക്കുന്നത്.

ഒരു ഫെയ്‌സ്ബുക്ക് ഗ്രൂപ്പിലൂടെയാണ് അമ്മച്ചിയുടെ പ്രളയജീവിതം പുറംലോകത്തെത്തിയത്. കൂട്ടിനു രണ്ടു പട്ടികള്‍ മാത്രമുള്ള പ്രായമായ ഇവര്‍ വെള്ളപ്പൊക്കത്തില്‍ വീട്ടില്‍ ഒറ്റക്കായിപോകുകയായിരുന്നു. പത്തായം മറിഞ്ഞ് പട്ടികള്‍ക്കൊപ്പം താനും അതിനു താഴെ ആയിപ്പോകുകയായിരുന്നുവെന്ന് ഈ അമ്മ പറയുന്നു.

പത്തായത്തിനു കീഴെ നിന്ന് പുറത്തെത്തി മൂന്നു ദിവസത്തോളം ഭിത്തി അലമാരയില്‍ തൂങ്ങിപ്പിടിച്ച് കിടക്കുകയായിരുന്നു. അതില്‍ പിടിച്ച് പിടിച്ച് ജനലിനരികില്‍ എത്തിയപ്പോഴാണ് നേവിക്കാര്‍ എത്തിയത്. എന്തെങ്കിലും തരണം എന്നു പറഞ്ഞു. പച്ചവെള്ളവും ബിസ്‌കറ്റും മാത്രമേ ഉണ്ടാകൂ അമ്മച്ചീ എന്ന് മറുപടി നല്‍കി. ഇവിടെ അമ്മച്ചി തന്നെയല്ലേയുളളു, എന്തുകിട്ടിയിയാലും കൊണ്ടു തരാമെന്ന് പറഞ്ഞ് അവര്‍ മടങ്ങി. പിന്നെ അവര്‍ ഈ വഴി വന്നില്ല. ഒന്നും കിട്ടിക്കാണുകേലെന്ന് ഈ അമ്മമനസ് പറയുന്നു. തുടര്‍ന്ന് ഭക്ഷണംകൊണ്ട് ഒരു കൂട്ടര്‍ എത്തിയപ്പോഴാണ് ജീവന്‍ രക്ഷിക്കാന്‍ താന്‍ ആവശ്യപ്പെട്ടതും സുരക്ഷിത സ്ഥാനത്ത് എത്തിയതെന്നും ഈ അമ്മ പറഞ്ഞു നിര്‍ത്തുന്നു.