മുഖ്യമന്ത്രി സ്ഥാനം പങ്കിടാമെന്ന് പറഞ്ഞിട്ടില്ല, മഹാരാഷ്ട്രയിലെ രാഷ്ട്രീയം വ്യക്തമാക്കി അമിത് ഷാ

മുംബൈ: മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി സ്ഥാനം പങ്കിടാമെന്ന് അമിത് ഷാ ഉറപ്പ് നല്‍കിയിരുന്നുവെന്ന ശിവസേന നേതാവ് ഉദ്ധവ് താക്കറെ പറഞ്ഞിരുന്നു. എന്നാല്‍ ഈ വാദം തള്ളി ബിജെപി അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ തന്നെ രംഗത്തെത്തി. മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രിപദം പങ്കിടാമെന്ന് ശിവസേനക്ക് താന്‍ വാഗ്ദാനം നല്‍കിയിട്ടില്ലെന്ന് അമിത് ഷാ പറഞ്ഞു.

തെരഞ്ഞെടുപ്പിന് മുമ്പ് നിരവധി തവണ താനും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും പ്രചാരണ പരിപാടികളിലെല്ലാം പറഞ്ഞത് ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയാകുമെന്നാണ്. അന്ന് ആരും ഒരു എതിര്‍പ്പും പ്രകടിപ്പിച്ചിട്ടില്ല. ഇപ്പോള്‍ തങ്ങള്‍ക്ക് അംഗീകരിക്കാന്‍ സാധിക്കാത്ത പുതിയൊരു കാര്യവുമായി ശിവസേന രംഗത്തെത്തിയിരിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു. ശിവസേനയുമായി സഖ്യമാകാം. എന്നാല്‍ മുഖ്യമന്ത്രിയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. ആരുടെയും അവസരം തള്ളാനല്ല രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്. സംഖ്യ ഉണ്ടെങ്കില്‍ ഗവര്‍ണ്ണറെ സമീപിക്കണം. ആര്‍ക്കും ഇപ്പോഴും തടസ്സമില്ല. എന്നാല്‍ ബിജെപിക്ക് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സംഖ്യയില്ലെന്നും വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തില്‍ അമിത് ഷാ വ്യക്തമാക്കി.

രണ്ടര വര്‍ഷം വീതം മുഖ്യമന്ത്രിപദം പങ്കിടാമെന്ന ധാരണയിലാണ് ബിജെപിയുമായി സഖ്യത്തിലേര്‍പ്പെട്ടതെന്നാണ് ശിവസേന നേതാവ് ഉദ്ധവ് താക്കറെ പറഞ്ഞിരുന്നത്. അമിത് ഷായുമായി തിരഞ്ഞെടുപ്പിന് മുമ്ബ് ഇത്തരത്തിലൊരു ധാരണയുണ്ടാക്കിയിരുന്നെന്നും, എന്നാല്‍ ബിജെപി വാക്ക് പാലിക്കുന്നില്ല എന്നുമായിരുന്നു ഉദ്ധവ് താക്കറെ ആരോപിച്ചിരുന്നത്.

തിങ്കളാഴ്ച വൈകീട്ട് അഞ്ചുമണിയോടെ ഉദ്ധവ് താക്കറെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ വിളിച്ച് പിന്തുണ ആവശ്യപ്പെട്ടിരുന്നു. പാര്‍ട്ടിയുമായി കൂടിയാലോചനകള്‍ നടത്തിയശേഷം തീരുമാനമറിയിക്കാം എന്നായിരുന്നു സോണിയയുടെ മറുപടി. ഇതിന് പിന്നാലെയാണ് പവാര്‍ സോണിയയുമായി ബന്ധപ്പെട്ട് സഖ്യം സംബന്ധിച്ച നിര്‍ണായക കാര്യങ്ങള്‍ സംസാരിച്ചത്. ശിവസേനയ്ക്ക് എന്‍.സി.പി പിന്തുണ അറിയിച്ചതിന് ശേഷമായിരുന്നു ഇത്.

ശിവസേനയുമായി സഖ്യമുണ്ടാക്കുന്നതുമായി ബന്ധപ്പെട്ട് ഇനിയും ഒരുപാട് ആലോചനകള്‍ നടത്താനുണ്ടെന്നും പിന്തുണയറിയിച്ചുകൊണ്ടുള്ള കത്ത് താന്‍ സേനയ്ക്ക് ഉടന്‍ നല്‍കില്ലെന്നും പവാര്‍ സോണിയയെ അറിയിച്ചു. എന്‍.സി.പിക്ക് ശിവസേനയേക്കാള്‍ രണ്ട് സീറ്റ് മാത്രമാണ് കുറവുള്ളതെന്നും അതുകൊണ്ടുതന്നെ മുഖ്യമന്ത്രി സ്ഥാനം പൂര്‍ണമായും സേനയ്ക്ക് വിട്ടുകൊടുക്കുന്നതില്‍ വിയോജിപ്പുണ്ടെന്നും പവാര്‍ പറഞ്ഞു. അധികാരം പങ്കുവെക്കാമെന്ന ആശയമാണ് പവാര്‍ പങ്കുവച്ചത്.

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്ന കാര്യത്തില്‍ ശിവസേന പരാജയപ്പെട്ടിരുന്നു. പിന്തുണ അറിയിച്ചു കൊണ്ടുള്ള എന്‍.സി.പിയുടേയും കോണ്‍ഗ്രസിന്റെയും കത്തുകള്‍ ഹാജരാക്കാന്‍ കഴിയാതെ വന്നതോടെയാണ് ശിവസേന പരാജയപ്പെട്ടത്. തുടര്‍ന്ന് എന്‍.സി.പിയ്ക്കും അവസരം നല്‍കിയെങ്കിലും വേഗത്തോടെയുള്ള നീക്കം നടത്താന്‍ എന്‍.സി.പി തയ്യാറായിരുന്നില്ല. ഇതിനെ തുടര്‍ന്ന് എന്‍.സി.പിക്ക് നല്‍കിയിരുന്ന സമയം അവസാനിക്കുന്നതിന് മുമ്പ് തന്നെ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി.