പെരുമാറ്റ ചട്ടലംഘനം, ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിലെ ആന്റോ ആന്റണിയുടെ പേര് മറച്ചുവെയ്ക്കണം, എൽഡിഎഫിന്റെ പരാതിയിൽ നടപടി

പത്തനംതിട്ട: ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിലും ഫോര്‍ജി ടവറുകളിലും യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിയുടെ പേര് പ്രദര്‍ശിപ്പിച്ചിരിക്കുന്നുവെന്ന പരാതിയിൽ നടപടി. ആറന്മുള നിയോജകമണ്ഡലം എല്‍ഡിഎഫ് സെക്രട്ടറി എ പത്മകുമാര്‍ നല്കിയ പരാതിയിൽ നടപടിയുമായി ജില്ലാ വരണാധികാരി കളക്ടര്‍ എസ്. പ്രേംകൃഷ്ണന്‍. ആന്റോ ആന്റണിയുടെ വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിലെ പേരും ചിത്രങ്ങളും മറയ്ക്കാന്‍ ഇലക്ഷന്‍ സ്‌ക്വാഡിന് വരണാധികാരി നിര്‍ദേശം നല്‍കി. ഇതിന് ചെലവാകുന്ന തുക ആന്റോ ആന്റണിയുടെ തിരഞ്ഞെടുപ്പ് ചെലവില്‍ വകയിരുത്തും.

ആന്റോ ആന്റണിയുടെ വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച 63 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിലെയും 20 മൊബൈൽ ടവറുകളിലെയും ആന്റോ ആന്റണിയുടെ പേര് മറച്ചുവെയ്ക്കാൻ നടപടി വേണം എന്നായിരുന്നു എൽഡിഎഫ് ആവശ്യം. മറയ്ക്കാൻ തടസ്സം ഉണ്ടെങ്കിൽ തോമസ് ഐസക്കിന്റെ പേര് കൂടി പ്രദർശിപ്പിക്കാൻ അനുമതി നൽകണം എന്ന ആവശ്യം കലക്ടർ തള്ളി.

കുടുംബശ്രീയെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചെന്ന യു.ഡി.എഫ്. പരാതിയിൽ പത്തനംതിട്ടയിലെ ഇടതുസ്ഥാനാർത്ഥിയായ തോമസ് ഐസക്കിന് ശനിയാഴ്ച വരണാധികാരി താക്കീത് നൽകിയിരുന്നു. ചട്ടലംഘനം ചൂണ്ടിക്കാണിച്ച് യു.ഡി.എഫ്. ജില്ലാ ചെയർമാൻ വർഗീസ് മാമൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കളക്ടറുടെ നടപടി. കുടുംബശ്രീ യോഗത്തില്‍ വോട്ട് ചോദിക്കുന്നതില്‍ തെറ്റില്ല എന്നായിരുന്നു ഐസക്കിന്റെ മറുപടി. എന്നാൽ കളക്ടറുടെ അന്വേഷണത്തില്‍ കുടുംബശ്രീ യോഗത്തില്‍ ചട്ടലംഘനം നടന്നതായി ബോധ്യപ്പെട്ടു.

അതേസമയം, പറപ്പെട്ടിയില്‍ നടന്നത് സി.ഡി.എസ്. വിളിച്ച കുടുംബശ്രീ യോഗമാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് തോമസ് ഐസക് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തന്നെ അവിടെ കൊണ്ടുപോയ പ്രവര്‍ത്തകരുടെ വീഴ്ചയാണതെന്നും ഇനി ഇത്തരം സംഭവങ്ങളുണ്ടാകില്ലെന്നും ഐസക് പറഞ്ഞിരുന്നു.

താക്കീത് അംഗീകരിക്കുന്നതായും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് പത്തനംതിട്ടയിലെ എല്‍.ഡി.എഫ്. നേതൃത്വം ആന്റോ ആന്റണിക്കെതിരെയും പരാതിയുമായി രംഗത്തെത്തിയത്. ഈ പരാതിയിലാണ് വരണാധികാരി ഇപ്പോള്‍ നടപടി എടുത്തിരിക്കുന്നത്.