അനുജയുടെയും ഹാഷിമിന്റെയും അപകട മരണം, സംശയങ്ങളുടെ ചുരുളഴിക്കാനായി ഫോണിലെ വിവരങ്ങൾ വീണ്ടെടുക്കും

പത്തനംതിട്ട പട്ടാഴിമുക്കിലെ അപകട മരണത്തിന്റെ ദുരൂഹത നീക്കാനൊരുങ്ങി പൊലീസ്. കേസിൽ കൂടുതൽ വിവരങ്ങൾക്കായി അനുജയുടെയും ഹാഷിമിന്റെയും ഫോണിലെ വിവരങ്ങൾ വീണ്ടെടുക്കും. ഫോൺ പരിശോധന പൂർത്തിയായാൽ വിഷയത്തിൽ കൂടുതൽ വ്യക്തത ലഭിക്കുമെന്നാണ് പൊലീസ് നി​ഗമനം.

മരണപ്പെട്ട ഹാഷിമിന്റെ മൃതദേഹം കഴിഞ്ഞ ദിവസം സംസ്കരിച്ചിരുന്നു. അനുജയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും. കോട്ടയം മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം രാസപരിശോധനയ്‌ക്ക് ആവശ്യമായ സാമ്പിളുകൾ മരിച്ച രണ്ടുപേരുടെയും മൃതദേഹങ്ങളിൽ നിന്നും ശേഖരിച്ചിരുന്നു. ഇരുവരുടെയും ഫോണുകൾക്ക് ലോക്കുളളതിനാൽ ഫോറൻസിക് ലാബിലേക്ക് അയച്ചാകും പരിശോധന നടത്തുക. വാട്സ്ആപ്പ് ചാറ്റുകൾ ഉൾപ്പെടെ വീണ്ടെടുക്കാനാണ് പൊലീസിന്റെ ശ്രമം.

വിനോദയാത്ര കഴിഞ്ഞു മടങ്ങിവന്ന അനുജയെ നിർബന്ധിച്ച് ഹാഷിം വാഹനത്തിൽ നിന്ന് ഇറക്കി കൊണ്ടുപോകുകയായിരുന്നു. ആത്മഹത്യ ചെയ്യാമെന്ന് ഇരുവരും ഒന്നിച്ചെടുത്ത തീരുമാനമാണോ എന്നത് അടക്കമുള്ള സംശയം നിലനിൽക്കുന്നുണ്ട്. ഇരുവരുടെയും സൗഹൃദത്തെക്കുറിച്ച് ഒന്നും അറിയില്ലെന്നാണ് ബന്ധുക്കളും പറയുന്നത്. ശാസ്ത്രീയ പരിശോധനയിലൂടെ സംശയങ്ങളുടെ ചുരുളഴിയിക്കാമെന്ന വിശ്വാസത്തിലാണ് പൊലീസ്.

വാഹനത്തിൽ വെച്ച് അനുജയെ ഹാഷിം മർദ്ദിച്ചതായും സംശയമുണ്ട്. അപകടത്തിന്റെ ദൃക്‌സാക്ഷികളാണ് ഇത് സംബന്ധിച്ച മൊഴി നൽകിയത്. വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട രീതിയിലായിരുന്നുവെന്നും ഡോർ പലതവണ തുറക്കുന്നത് ശ്രദ്ധയിൽപെട്ടുവെന്നും ഇവർ പറഞ്ഞിരുന്നു. മദ്യപസംഘമാണെന്ന നിഗമനത്തിൽ ഇവർ കൂടുതൽ ശ്രദ്ധിച്ചില്ല. പട്ടാഴിമുക്കിൽ വെച്ച് ലോറിയിലേക്ക് കാർ ഇടിച്ചുകയറിയായിരുന്നു അപകടം. ‌