ഗാസയിലെ സ്ത്രീകളെ ഇസ്രേയേലി സൈനികർ അപമാനിച്ചോ

ഗാസയിലെ സ്ത്രീകളുടെ അടിവസ്ത്രം ദുരുപയോഗം ചെയ്യുന്ന ഇസ്രായേലി സൈനികരുടെ വീഡിയോ ഇസ്രയേലിലും പലസ്തീനിലും ഉള്ള സ്ത്രീകൾക്ക് മാത്രമല്ല ലോകത്തുള്ള സകല സ്ത്രീകൾക്കും അപമാനമാകുന്നു സോഫയിൽ കിടക്കുന്ന ഇസ്രായേലി സൈനികന്റെ അടുത്ത് ഒരു കയ്യിൽ തോക്കും മറ്റേ കയ്യിൽ ഒരു സ്ത്രീയുടെ അടിവസ്ത്രവുമായി പോസ് ചെയ്യുന്ന മറ്റൊരു സൈനികന്റെ ചിത്രമുൾപ്പെടെ എട്ടോളം ചിത്രങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്. ഇത് വ്യാജമല്ലെന്നു സ്ഥിരീകരിച്ചിട്ടുണ്ട്.

ഗാസയിലെ വീടുകളിൽ പാലസ്തീൻ സ്ത്രീകളുടെ അടിവസ്ത്രം ദുരുപയോഗം ചെയ്യുന്ന ഇസ്രായേലി സൈനികരുടെ വീഡിയോയ്ക്കെതിരെ വ്യാപക വിമർശനം. ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചത് പാലസ്തീൻ അനുകൂലികൾക്കിടയിലും അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളുടെയും വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്.യൂട്യൂബിലും, ഇൻസ്റ്റഗ്രാമിലുമായി പ്രചരിച്ച ഈ ചിത്രങ്ങൾ വ്യാജമല്ലെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് സ്ഥിരീകരിച്ചിരുന്നു. ഇത്തരം ചിത്രങ്ങൾ പലസ്തീൻ സ്ത്രീകളെയും ഒപ്പം ലോകത്തെ എല്ലാ സ്ത്രീകളെയും ഒരുപോലെ അപമാനിക്കുന്നതാണെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനാ വക്താവായ രവിന ഷംദസാനി പറഞ്ഞു.

ചിത്രങ്ങളിൽ പ്രതികരണമാവശ്യപ്പെട്ട് റോയിട്ടേഴ്സ് ഇസ്രായേലി ഡിഫൻസ്‌ ഫോഴ്സിനയച്ച (ഐഡിഎഫ്) സന്ദേശത്തിന് മറുപടിയായി സൈനികർ ഉത്തരവുകളിൽ നിന്നും മൂല്യങ്ങളിൽ നിന്നും വ്യതിചലിക്കുന്ന സംഭവങ്ങളും സാമൂഹിക മാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്യുന്ന ചിത്രങ്ങളെക്കുറിച്ചും അന്വേഷിക്കുമെന്ന് ഐഡിഎഫ് വക്താവ് അറിയിച്ചു. കുറ്റകൃത്യങ്ങൾ നടന്നതായി തെളിയിക്കപ്പെട്ടാൽ മിലിട്ടറി പൊലീസായിരിക്കും അത് അന്വേഷിക്കുകയെന്നും ഒപ്പം പ്രചരിക്കുന്ന ചില വീഡിയോകളിൽ സൈനികരുടെ പെരുമാറ്റം ശരിയായ രീതിയിൽ അല്ലെന്നും അത് വേണ്ട വിധം കൈകാര്യം ചെയ്തിട്ടുണ്ടെന്നും ഐഡിഎഫ് പ്രസ്താവനയിൽ പറഞ്ഞു.

എന്നാൽ ഇപ്പോൾ പ്രചരിക്കുന്ന ഏതെങ്കിലും ചിത്രങ്ങളെക്കുറിച്ചാണോ പറഞ്ഞതെന്നോ ഏതെങ്കിലും സൈനികർക്ക് മേൽ നടപടികൾ സ്വീകരിച്ചുവെന്നതിനെക്കുറിച്ചോ ഉള്ള വിവരങ്ങൾ ലഭ്യമല്ല. ഒക്ടോബർ 7 ന് ഹമാസ് നടത്തിയ ആക്രമണത്തിന്റെ ഭാഗമായി കൂട്ട ബലാത്സംഗം ഉൾപ്പെടെ നിരവധി ലൈംഗികാതിക്രമങ്ങൾ നടന്നിരുന്നതായി ഐക്യരാഷ്ട്രസഭയിലെ വിദഗ്ധർ അടുത്തിടെ പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. ഗാസയിൽ ബന്ദികളാക്കിയ ഇസ്രായേലികൾ ലൈംഗികാതിക്രമത്തിന് വിധേയരായിട്ടുണ്ടെന്നും ഇപ്പോഴും അത് തുടരുന്നുവെന്നും സൂചിപ്പിക്കുന്ന വിവരങ്ങൾ ലഭിച്ചുവെന്നും വിദഗ്ധർ അഭിപ്രായപ്പെട്ടു. കൂടാതെ പലസ്തീൻകാർക്കെതിരെ ഐഡിഎഫ് നടത്തുന്ന ലൈംഗികാതിക്രമങ്ങളെക്കുറിച്ച് വിവിധ ഇൻസ്റ്റിറ്റ്യൂഷനുകളിൽ നിന്നും സിവിൽ സൊസൈറ്റികളിൽ നിന്നും ഒപ്പം വെസ്റ്റ്ബാങ്കിലെ നേരിട്ടുള്ള അഭിമുഖങ്ങളിൽ നിന്നും വിവരങ്ങൾ ലഭ്യമായതായി യുഎൻ വിദഗ്ധ സംഘം റിപ്പോർട്ടിൽ പറയുന്നു.

സൈനിക ആക്രമണത്തിൽനിന്ന് നേരിട്ടുള്ള നാശത്തിനൊപ്പം, ഇന്ധനത്തിൻ്റെ അഭാവം മൂലം ഗാസയിലെ ആളുകൾക്ക് പാചകം ചെയ്യുന്നതിനും തണുപ്പുള്ള കാലാവസ്ഥയെ അതിജീവിക്കാനും വിറകുകൾ ആവശ്യമായി വരുന്നു. അതിനായി മരങ്ങൾ വെട്ടിമാറ്റുന്നത് ഇപ്പോൾ വ്യാപകമാണ്.
ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫോറൻസിക് ആർക്കിടെക്ചറിൻ്റെ (എഫ്എ) സ്വതന്ത്ര ഉപഗ്രഹ വിശകലനം പറയുന്നതു പ്രകാരം ഒക്ടോബർ ഏഴിന് മുമ്പ്, ഗാസയിലെ ഫാമുകളും തോട്ടങ്ങളും മുനമ്പിന്റെ മൊത്തം ഭൂവിസ്തൃതിയുടെ 47 ശതമാനം ആയിരുന്നു. ഏകദേശം 170 ചതുരശ്ര കിലോമീറ്റർ (65 ചതുരശ്ര മൈൽ). ഫെബ്രുവരി അവസാനത്തോടെ ഇസ്രയേലി സൈനിക പ്രവർത്തനങ്ങൾ 65 ചതുരശ്ര കിലോമീറ്ററിലധികം, അല്ലെങ്കിൽ 38 ശതമാനം ഭൂമി നശിപ്പിച്ചിട്ടുണ്ട്.

കൃഷിഭൂമിക്ക് പുറമെ, 7,500 ഓളം ഗ്രീൻ ഫാം ഹൗസുകളും ഇത്തരത്തിൽ നശിപ്പിക്കപ്പെട്ടിട്ടുണ്ട്. പ്രദേശത്തിൻ്റെ കാർഷിക രീതികളുടെ ഒരു പ്രധാന ഭാഗമാണിത്. ഗാസയുടെ വടക്കുഭാഗത്ത് 90 ശതമാനം മുതൽ ഖാൻ യൂനിസിന് ചുറ്റുമുള്ള 40 ശതമാനം വരെ ഏകദേശം മൂന്നിലൊന്ന് ഗ്രീൻ ഫാം ഹൗസുകൾ പൂർണമായും നശിപ്പിക്കപ്പെട്ടിട്ടുണ്ട്. വ്യോമാക്രമണവും കര അധിനിവേശവും ഒരുപോലെ ഈ ഫാം ഹൗസുകൾക്ക് നാശം വിതച്ചിട്ടുണ്ട്. ട്രാക്ടറുകളും ടാങ്കുകളും വാഹനങ്ങളും തോട്ടങ്ങളും കൃഷിയിടങ്ങളും പൂർണമായും പിഴുതെറിഞ്ഞു. ഗാസ പതുക്കെ ഒരു മരുഭൂമി ആയി മാറുകയാണ്.

ഇത്തരത്തിൽ നശിപ്പിച്ച ചില കൃഷിയിടങ്ങളിലൂടെയും മറ്റും ഇസ്രയേൽ സൈനികർ റോഡുകൾ നിർമിച്ചിട്ടുമുണ്ട്. സൈന്യത്തിന് കടന്നുപോകാനും ആയുധങ്ങളും ടാങ്കുകളും കൊണ്ടുപോവാനും ഈ പാതകൾ ഉപയോഗിക്കുന്നു. തോട്ടങ്ങൾ, വയലുകൾ, കൃഷിഭൂമികൾ എന്നിവയാണ് ഹമാസിന്റെ കേന്ദ്രങ്ങളെന്ന് ഇസ്രയേലി സൈന്യം ആരോപിക്കുന്നു. യുഎൻ എൻവയോൺമെൻ്റ് പ്രോഗ്രാം (യു എൻ ഇ പി) അനുസരിച്ച് , ജനവാസമേഖലകളിലെ കനത്ത ബോംബാക്രമണം ദീർഘകാലത്തേക്ക് മണ്ണിനെയും ഭൂഗർഭജലത്തെയും മലിനമാക്കും. യുദ്ധോപകരണങ്ങൾക്കൊപ്പം തകർന്ന കെട്ടിടങ്ങൾ ആസ്ബറ്റോസ്, വ്യാവസായിക രാസവസ്തുക്കൾ, ഇന്ധനങ്ങൾ തുടങ്ങിയ അപകടകരമായ വസ്തുക്കൾ ചുറ്റുമുള്ള വായുവിലേക്കും മണ്ണിലേക്കും ഭൂഗർഭജലത്തിലേക്കും തള്ളിവിടുന്നു.