ഇനി കാടിറങ്ങിയാൽ വെടിവയ്ക്കും, മെരുക്കാൻ കുങ്കിയാനക റെഡി

കമ്പം : അരികൊമ്പൻ ഇനി കാടിറങ്ങിയാൽ മയക്കുവെടി വയ്ക്കുമെന്ന് തമിഴ്നാട് വനംവകുപ്പ്. ജനവാസ കേന്ദ്രത്തിലും കമ്പം ടൗണിലും ഇറങ്ങിയ അരിക്കൊമ്പൻ മേഘമലയിലെ ഉൾക്കാട്ടിലേക്കു മടങ്ങിയതായി തമിഴ്നാട് വനം മന്ത്രി ഡോ.എം.മതിവേന്തൻ അറിയിച്ചു. ആന ഇപ്പോൾ വനത്തിൽ ഒന്നര കിലോമീറ്റർ ഉള്ളിലേക്കു പോയി. ആനയെ നിരീക്ഷിക്കുന്നതിനു വനം വകുപ്പിന്റെ സംഘം സ്ഥലത്തുണ്ട്. മയക്കുവെടി വയ്ക്കുന്നതിന് ഉൾപ്പെടെ സജ്ജീകരണങ്ങൾ പ്രദേശത്തുണ്ട്.

ആനയിറങ്ങുന്ന സാഹചര്യത്തിൽ കമ്പം ടൗണിൽ നിരോധനാജ്ഞ നിലനിൽക്കുകയാണ്. പൊലീസ് മൈക്കിലൂടെ മുന്നറിയിപ്പ് നൽകുന്നുണ്ട്. കമ്പം – ഗൂഡല്ലൂർ ബൈപ്പാസിനു സമീപമാണു 3 കുങ്കിയാനകളെ തളച്ചിരിക്കുന്നത്. കമ്പം സുരുളി വെള്ളച്ചാട്ടത്തിനു സമീപമാണു ഞായറാഴ്ച പുലർച്ചെ മൂന്നോടെ അരിക്കൊമ്പനെ കണ്ടത്. പുലർച്ചെ കൃഷി ഭൂമിക്കും വനത്തിനും ഇടയിൽ നിലകൊണ്ട ആന ഇന്ന് രാവിലെയോടെ കാടുകയറി.

കമ്പം ടൗണിൽ അരിക്കൊമ്പൻ കഴിഞ്ഞ ദിവസം തകർത്താടുകയായിരുന്നു. ജനവാസമേഖലയിൽ ഇറങ്ങിയ ആന ആളുകളെ മുൾമുനയിൽ നിർത്തി. ഒരാൾക്ക് ആനയുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു. രാവിലെ മുതൽ സുരുളി വെള്ളച്ചാട്ടത്തിലേക്കുള്ള റോഡ് പൊലീസ് അടച്ചിരുന്നു. പ്രദേശത്തെ വിനോദ സഞ്ചാരികളെയും മാറ്റി. ജനവാസ മേഖലയിൽ തിരികെ എത്തിയാൽ മാത്രമേ അരിക്കൊമ്പനെ മയക്കുവെടിവയ്ക്കുന്ന നടപടിയിലേക്ക് വനംവകുപ്പ് കടക്കുകയുള്ളു.