മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം, 13 പേര്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി. മണിപ്പൂരില്‍ രണ്ട് വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ നിരവധി പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം തെങ്‌നൗപാല്‍ ജില്ലയിലാണ് വെടിവെപ്പുണ്ടായത്. സംഘര്‍ഷത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു. സൈബോളിന് സമീപമുള്ള ലെയ്തു ഗ്രാമത്തിലാണ് ഏറ്റുമുട്ടല്‍ നടന്നത്. സുരക്ഷാ സേന സ്ഥലത്തെത്തിയപ്പോള്‍ 13 മൃതദേഹങ്ങള്‍ കണ്ടെത്തിയതായിട്ടാണ് റിപ്പോര്‍ട്ട്.

അതേസമയം കൊല്ലപ്പെട്ടവര്‍ ലെയ്തു ഗ്രാമത്തില്‍ നിന്നുള്ളവരല്ലെന്നും മറ്റേതെങ്കിലും പ്രദേശത്ത് നിന്നും എത്തിയവരായിരിക്കുമെന്നുമാണ് സേന പറയുന്നത്. മരണപ്പെട്ടവരുടെ വിവരങ്ങള്‍ പോലീസോ സേനയൊ സ്ഥിരീകരിച്ചിട്ടില്ലെന്നാണ് വിവരം. പോലീസ് ഉദ്യോഗസ്ഥന്‍ സ്ഥലത്തെത്തിയിട്ടുണ്ടെന്നും വിശദമായ അന്വേഷണം നടത്തുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

മെയ്തി, കുക്കി വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 182 പേര്‍ കൊല്ലപ്പെട്ടിരുന്നു. ആയിരക്കണക്കിന് പേര്‍ക്ക് പരുക്കും ഏറ്റിരുന്നു.