കോളേജ് വിദ്യാർഥിനി തൂങ്ങിമരിച്ചത് യുവാവിന്റെ മാനസിക പീഡനത്തെ തുടർന്ന്, പരാതിയുമായി ബന്ധുക്കൾ

വടകര: 19കാരിയായ പെൺകുട്ടി ജീവനൊടുക്കിയതിൽ യുവാവിനെതിരേ മാനസികപീഡനമാരോപിച്ച് ബന്ധുക്കൾ പോലീസിൽ പരാതിനൽകി. വടകര ചെറുശ്ശേരി റോഡിലെ തറേമ്മൽകണ്ടി മുകേഷ് കുമാറിന്റെയും ഷീബയുടെയും മകൾ മാളവികയെയാണ്‌ വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ചയായിരുന്നു സംഭവം.

കോളേജ് വിദ്യാർഥിനി മാളവികയുടെ ആത്മഹത്യയിൽ ചോമ്പാല സ്വദേശിയായ യുവാവിനെതിരെയാണ് വീട്ടുകാർ പരാതി നൽകിയത്. ഇയാളുമായി മാളവിക പ്രണയത്തിലായിരുന്നെന്നും ഇയാളുടെ മാനസികപീഡനം മൂലമാണ് മാളവിക ആത്മഹത്യചെയ്തതെന്നുമാണ് പിതാവ് മുകേഷ് കുമാർ വടകര പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.

മാളവികയെ ഭീഷണിപ്പെടുത്തി പണം വാങ്ങിയിരുന്നതായും പരാതിയുണ്ട്. മുകേഷ് കുമാർ വ്യാഴാഴ്ച പോലീസ് സ്റ്റേഷനിലെത്തി മൊഴിനൽകി. അതേസമയം തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാലു പേർ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. രണ്ടു പേർ മരിച്ചു. പെരിങ്ങമല പുല്ലാമുക്കിലാണ് സംഭവം. പുല്ലാമുക്ക് സ്വദേശി ശിവരാജൻ (56),മകൾ അഭിരാമി എന്നിവരാണ് മരിച്ചത്.

വിഷം ഉള്ളിൽ ചെന്ന ശിവരാജൻ്റെ ഭാര്യ, മകൻ എന്നിവരുടെ നില ഗുരുതരമാണ്. ഇവരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കടബാധ്യതയാണ് ആത്മഹത്യാശ്രമത്തിനു പിന്നിലെന്നാണ് സൂചന. ഇന്നു രാവിലെയാണ് നാലുപേരെയും വിഷയം കഴിച്ച നിലയിൽ കണ്ടെത്തിയത്.