ഒരുമിച്ച് മരിക്കാന്‍ തീരുമാനിച്ചു, കാമുകി ആദ്യം ചാടി, കാമുകന്‍ ചതിച്ചു, നീന്തി കയറി കേസ് കൊടുത്ത് യുവതി

ഒരുമിച്ച് ജീവിക്കാന്‍ പറ്റാത്തത് കൊണ്ട് ഒരുമിച്ച് മരിക്കാന്‍ തീരുമാനം എടുക്കുന്നത് അപൂര്‍വം ചില കമിതാക്കളാണ്. എന്നാല്‍ ഇതിനിടെ അവസാനം ഈ തീരുമാനത്തില്‍ നിന്നും പിന്നോട്ട് പോകുന്നവരുമുണ്ട്. ഒരുമിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചിട്ട് ഒടുവില്‍ കാമുകനെതിരെ വധശ്രമത്തിന് കേസ് കൊടുത്തിരിക്കുകയാണ് ഒരു യുവതി ഇപ്പോള്‍.

ഉത്തര്‍പ്രദേശിലെ പ്രയാഗിലായിരുന്നു സംഭവം. 32 വയസുള്ള യുവതിയും 30 വയസുള്ള യുവാവും തമ്മില്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ ഇരുവരും നേരത്തെ ഒന്ന് വിവാഹം കഴിച്ചവരായിരുന്നു. യുവതിക്ക് ആറ് വയസുള്ള ഒരു മകളുമുണ്ട്. ഭാര്യയെ ഉപേക്ഷിച്ച് തന്നെ വിവാഹം ചെയ്യണമെന്ന് യുവതി പലപ്രാവശ്യം യുവാവിനോട് ആവശ്യപ്പെട്ടു. എന്നാല്‍ ഇതിന് യുവാവ് തയ്യാറായില്ല. ഒരുമിച്ച ജീവിക്കാനായി തടസ്സങ്ങള്‍ വന്നതോടെ ഇരുവരും ജീവനൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.

മകളെ വീട്ടില്‍ നിര്‍ത്തി കാമുകനൊപ്പം ജീവിക്കാനായി യുവതി ഇറങ്ങി പുറപ്പെടുകയായിരുന്നു. തുടര്‍ന്ന് ഒരുമിച്ച് ജീവിക്കാനാകില്ലെന്നും മരിക്കാമെന്നും ഇരുവരും തീരുമാനിച്ചു. ഇത് പ്രകാരം പാലത്തില്‍ നിന്നും യമുന നദിയിലേക്ക് ചാടി മരിക്കാനായിരുന്നു ഇരുവരും തീരുമാനിച്ചത്. ആദ്യം യുവതി നദിയിലേക്ക് ചാടി. എന്നാല്‍ ഈ സമയം കാമുകന്‍ ഒപ്പം ചാടിയില്ല. വെള്ളത്തില്‍ വീണതിന് ശേഷമാണ് കാമുകന്റെ ചതി യുവതിക്ക് മനസിലായത്.

വെള്ളത്തില്‍ വീഴുകയും കാമുകന്‍ ചതിച്ചെന്നും മനസിലായതോടെ നീന്തല്‍ അറിയാമായിരുന്ന യുവതി നീന്തി കരക്കെത്തി. നാട്ടുകാരും പോലീസ് ഉദ്യോഗസ്ഥരും ചേര്‍ന്ന് യുവതിയെ ആശുപത്രിയില്‍ എത്തിച്ചു. പിന്നാലെയാണ് യുവാവിനെതിരെ പോലീസ് സ്റ്റേഷനില്‍ എത്തി യുവതി കേസ് കൊടുത്തത്. മെയ് 29നായിരുന്നു സംഭവം. വധശ്രമം, യുവതിയുടെ ഫോണ്‍ കേടുവരുത്തി എന്നീ കുറ്റങ്ങളാണ് യുവാവിനെതിരെ എടുത്തിരിക്കുന്നത്.